ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്ന പാകിസ്താൻ കേന്ദ്രീകൃത ഭീകര സംഘടനകളുടെ പ്രവർത്തനം വീണ്ടും തുറന്നുകാട്ടി പാക് മതപ്രഭാഷകന്റെ നിർണായക വെളിപ്പെടുത്തൽ. കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദ് 10,000-ത്തിലധികം ഭീകരരെ കാശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പാക് പുരോഹിതനായ നസീർ മദ്നി അവകാശപ്പെട്ടത്. ഓഗസ്റ്റ് 14-ന് ബഹാവൽനഗറിൽ നിരോധിത ഭീകരസംഘടനയുടെ രാഷ്ട്രീയ വിഭാഗമായ ‘പാകിസ്താൻ മർക്കസി മുസ്ലിം ലീഗ്’ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മദ്നിയുടെ ഈ പ്രസംഗം.
ഏതാനും ആഴ്ചകൾക്ക് മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മദ്നി, സുഖം പ്രാപിച്ച് വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അതിർക്കപ്പുറത്തെ ഭീകര ശൃംഖലയെക്കുറിച്ച് തുറന്നടിച്ചത്. സയീദ് അയച്ച അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയോ പരിശീലനം ലഭിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇയാൾ പ്രസംഗത്തിൽ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യ ഉന്നയിക്കുന്ന അതിർത്തി കടന്നുള്ള ഭീകരവാദ ആരോപണങ്ങൾക്ക് കൂടുതൽ തെളിവ് ലഭിച്ചിരിക്കുകയാണ്.
2008-ലെ മുംബൈ 26/11 ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫിസ് സയീദിനെ 2005-ൽ ഐക്യരാഷ്ട്രസഭയും 2008-ൽ അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിലിൽ ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിലും 26 പേർ കൊല്ലപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) സയീദിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ജമ്മു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മുംബൈ ആക്രമണക്കേസിലെ 6 പാക് പ്രതികൾക്കെതിരെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ മുംബൈ പോലീസും നീക്കം ആരംഭിച്ചിട്ടുണ്ട്.








