രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തടയിടാൻ കേന്ദ്ര ടെലികോം മന്ത്രാലയം (DoT) കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 24 മുതൽ ഒരു വ്യക്തിയുടെ പേരിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ, അവർക്ക് പുതിയ കണക്ഷൻ നൽകുന്നത് ടെലികോം കമ്പനികൾ പൂർണ്ണമായും നിർത്തിവെയ്ക്കും. ഇതിനായുള്ള കർശന നിർദ്ദേശം ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വിഐ ഉൾപ്പെടെയുള്ള എല്ലാ ടെലികോം സേവന ദാതാക്കൾക്കും ടെലികോം വകുപ്പ് നൽകിക്കഴിഞ്ഞു.
നിലവിലെ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി 9 സിം കാർഡുകൾ വരെ കൈവശം വെക്കാം.എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഈ പരിധി 6 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി ഇതിനകം പിന്നിട്ട ഉപഭോക്താക്കൾ പുതിയ സിമ്മിനായി അപേക്ഷിച്ചാൽ, അനുവദനീയമായ കണക്ഷനുകളുടെ എണ്ണം കഴിഞ്ഞുവെന്ന വിവരമറിയിച്ച് അപേക്ഷ ഉടനടി നിരസിക്കും.
ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ പ്രത്യേക ‘ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം’ (DIP) ഉപയോഗിക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും ഉപഭോക്തൃ വിവരങ്ങൾ സംയോജിപ്പിച്ചിരിക്കുന്ന സംവിധാനമാണിത്. ഓഗസ്റ്റ് 23 മുതൽ പരിധി കടന്ന ഉപഭോക്താക്കളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിഐപി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. അപേക്ഷകർ നൽകുന്ന വിവരങ്ങൾ പരിശോധിക്കാനും തട്ടിപ്പുകൾ തടയാനും ഇത് വഴിയൊരുക്കും.
പുതിയ സിം എടുക്കുമ്പോൾ സമർപ്പിക്കുന്ന കസ്റ്റമർ ആപ്ലിക്കേഷൻ ഫോമിൽ (CAF) നിലവിൽ തങ്ങളുടെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്ന കാര്യം ഉപഭോക്താക്കൾ കൃത്യമായി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ടെലികോം കമ്പനികൾ ഓഗസ്റ്റ് 24 മുതൽ സാങ്കേതിക തടസ്സങ്ങൾ ഇല്ലാതെ ഈ നിയന്ത്രണം നടപ്പിലാക്കണം. സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണമായി സജ്ജീകരിക്കുന്നതിന് മുൻപ് പരിധിയിലധികം സിമ്മുകൾ ആർക്കെങ്കിലും ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കിൽ, ആ കണക്ഷനുകൾ അടിയന്തരമായി നിർത്തിവെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ആളുകളുടെ പേരിൽ മറ്റുള്ളവർ സിം എടുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാനുമാണ് കേന്ദ്രം ഈ നീക്കം ശക്തമാക്കുന്നത്.











