ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന യുഎസ് സ്ഥാനപതിയുടെ പ്രസ്താവനയെ തള്ളി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ കാര്യത്തിൽ അമേരിക്കയുടെ നിലപാടിന് വലിയ പ്രാധാന്യമില്ലെന്നും അവർ ഇന്ത്യക്കാരുടെ യജമാനന്മാരല്ലെന്നും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രദേശത്തിന്റെ കാര്യത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ വാഷിംഗ്ടണിന് ഒരു അവകാശവുമില്ലെന്നും ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മെഹബൂബ പറഞ്ഞു.
യുഎസ് അംബാസഡർ സെർജിയോ ഗോർ ശ്രീനഗർ സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ “ഇന്ത്യയുടെ സുപ്രധാന ഭാഗം” എന്ന് വിശേഷിപ്പിക്കുകയും സുരക്ഷ മെച്ചപ്പെടുത്തിയതിൽ കേന്ദ്ര ഭരണകൂടത്തെ പ്രശംസിക്കുകയും ചെയ്തത്. “യു എസിനെ അത്ര കാര്യമായി എടുക്കേണ്ട ഒരു ആവശ്യവുമില്ലെന്നാണ് ഞാൻ കരുതുന്നത്. അവർ നമുക്ക് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രം ചർച്ചകൾ നടക്കുന്ന തരത്തിൽ അവർ നമ്മുടെ യജമാനന്മാരൊന്നുമല്ല,” എന്ന് മുഫ്തി തുറന്നടിച്ചു.
അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിലവിൽ ജമ്മു കശ്മീരിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ‘ലെവൽ 4’ (യാത്ര ചെയ്യരുത്) വിഭാഗത്തിലുള്ള വിലക്ക് പുനഃപരിശോധിക്കുമെന്ന സൂചനയെ അവർ സ്വാഗതം ചെയ്തു. യാത്രാ മുന്നറിയിപ്പിൽ ഇളവ് വരുത്തുന്നത് കാശ്മീരിലെ ടൂറിസം, തോട്ടവിള, കരകൗശല മേഖലകളിൽ വലിയ ഉണർവ് ഉണ്ടാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം വിദേശ നയതന്ത്രജ്ഞരുടെ സന്ദർശനങ്ങൾ കേവലം “ക്രമീകരിക്കപ്പെട്ട” നാടകങ്ങളായി മാറിയെന്നും അവർ ആരോപിച്ചു. നയതന്ത്രജ്ഞർ വരുന്നു, മുഖ്യമന്ത്രിയെയും ഗവർണറെയും കാണുന്നു, ഒരു ഷിക്കാര സവാരി നടത്തി മടങ്ങുന്നു. പ്രാദേശിക പ്രതിനിധികളെയോ ജനങ്ങളെയോ കാണാൻ അവർക്ക് അവസരം നൽകുന്നില്ല. യുഎസ് സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയിൽ ജനങ്ങൾ നേരിടുന്ന തടങ്കലിലാക്കൽ, സ്വത്ത് കണ്ടുകെട്ടൽ, കടുത്ത സുരക്ഷാ പരിശോധനകൾ തുടങ്ങിയ ആശങ്കകൾ ഉന്നയിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരാജയപ്പെട്ടുവെന്നും മെഹബൂബ മുഫ്തി രൂക്ഷമായി വിമർശിച്ചു









