മുംബൈ: വിൽപ്പനക്കാരുടെ ശ്രദ്ധ തിരിച്ച് സെക്കൻഡുകൾക്കുള്ളിൽ കൗണ്ടറിനടിയിലൂടെ സ്വർണ്ണപ്പെട്ടി തട്ടിയെടുത്ത് വൻ മോഷണം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഷാഹ്ഗഞ്ച് മേഖലയിലുള്ള വിശ്വാസ് ജ്വല്ലേഴ്സിലാണ് സിനിമകളെപ്പോലും വെല്ലുന്ന രീതിയിലുള്ള വൻ കവർച്ച നടന്നത്. ബുർഖ ധരിച്ചെത്തിയ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് 2 കോടി രൂപയോളം വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നത്.
ആളുകൾ തിരക്കുള്ള സമയത്ത് ഉപഭോക്താക്കളെന്ന വ്യാജേനയാണ് സംഘം ജ്വല്ലറിയിലേക്ക് കടന്നത്. കൗണ്ടറിലെ ജീവനക്കാരെ തിരക്കിലാക്കിയ ശേഷം, അടിയിലൂടെ നീണ്ട അജ്ഞാത കൈ പെട്ടെന്ന് ആഭരണപ്പെട്ടി തട്ടിയെടുക്കുകയായിരുന്നു. മോഷ്ടാക്കൾ പോയ ശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതിനിടെ, അയൽ സംസ്ഥാനമായ ഗുജറാത്തിൽ നടന്ന മറ്റൊരു ജ്വല്ലറി മോഷണശ്രമം രസകരമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വൽസാദ് ജില്ലയിലെ ഒരു ജ്വല്ലറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാർ, നാട്ടുകാർ കടയുടെ ഷട്ടർ പുറത്തുനിന്ന് താഴ്ത്തിയതോടെ ഭയന്ന് പൊലീസിനെ അടിയന്തര സഹായത്തിനായി ഫോണിൽ വിളിക്കുകയായിരുന്നു. “സാർ, ഞങ്ങൾ മോഷണത്തിന് വന്നതാണ്, നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും, ദയവായി രക്ഷിക്കണം” എന്നായിരുന്നു കള്ളന്റെ കരച്ചിൽ. സംഭവസ്ഥലത്തെത്തിയ പൊലീസ് അതിസാഹസികമായി കള്ളന്മാരെ കസ്റ്റഡിയിലെടുത്തു.









