സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പ്രസംഗങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി രംഗത്തെത്തി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് അവർ കോൺഗ്രസ് മുൻ അധ്യക്ഷനെതിരെ ആഞ്ഞടിച്ചത്.
കോൺഗ്രസിന് യഥാർത്ഥത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വെറും വാക്കുകളിൽ ഒതുക്കാതെ, നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച 33 ശതമാനം വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കാൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.
ശനിയാഴ്ച പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ സംസാരിക്കവെ സ്ത്രീകൾ രാജ്യത്തിന്റെ യഥാർത്ഥ ശക്തിയാണെന്നും, അവർ തങ്ങളുടെ സ്വത്വം വീണ്ടെടുത്ത് അവകാശങ്ങൾക്കായി പോരാടണമെന്നും പുരുഷാധിപത്യപരമായ സാമൂഹിക കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിനൊപ്പം മനുസ്മൃതിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാഗങ്ങളെ ഉദ്ധരിക്കുകയും ഹൈന്ദവ ധർമ്മത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിനാണ് സ്മൃതി ഇറാനി മറുപടി നൽകിയത്.









