മനുസ്മൃതിയെക്കുറിച്ചുള്ള പ്രസ്താവനകളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ നാസിയ ഖാൻ പോലീസിൽ പരാതി നൽകി. പുണെയിൽ നടന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി മനുസ്മൃതിയിലെ വരികൾ വളച്ചൊടിച്ച് തെറ്റായ ധാരണ പടർത്താൻ ശ്രമിച്ചെന്നും, പരാമർശങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരുടെ ചിത്രങ്ങൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ ജനങ്ങൾ മനുസ്മൃതി വായിക്കണമെന്നോ പിന്തുടരണമെന്നോ പ്രധാനമന്ത്രി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച നാസിയ ഖാൻ, നേതാക്കളുടെ ചിത്രങ്ങൾ ഇതിലേക്ക് വലിച്ചിഴച്ചതിന് രാഹുൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വയംഭരണാധികാരത്തെക്കുറിച്ച് സംസാരിക്കവെയാണ് പുണെയിലെ പരിപാടിയിൽ രാഹുൽ ഗാന്ധി മനുസ്മൃതിക്കെതിരെ ആഞ്ഞടിച്ചത്. ബാല്യത്തിൽ പിതാവിനും യൗവനത്തിൽ ഭർത്താവിനും വാർദ്ധക്യത്തിൽ പുത്രന്മാർക്കും വിധേയയായിരിക്കണം സ്ത്രീയെന്നും അവൾ ഒരിക്കലും സ്വതന്ത്രയാകാൻ പാടില്ലെന്നുമുള്ള മനുസ്മൃതിയിലെ പരാമർശങ്ങൾ അപമാനകരമാണെന്നും ഇത്തരം പുരുഷാധിപത്യ ചിന്താഗതികൾ തകർക്കപ്പെടണമെന്നും രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തിരുന്നു.
ഇതിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. ഭാരതീയ പൈതൃകത്തെയും പുരാതന ഗ്രന്ഥങ്ങളെയും വിമർശിക്കുന്നതിന് മുൻപ് അഥർവ്വവേദവും ശതപഥ ബ്രാഹ്മണവും അടക്കമുള്ള പ്രാമാണിക ഗ്രന്ഥങ്ങൾ രാഹുൽ ഗാന്ധി പഠിക്കണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്.









