ചൈനീസ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിന് പിന്നാലെ, വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച രക്ഷാദൗത്യ സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ സർക്കാർ. ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വിദഗ്ധ രക്ഷാപ്രവർത്തക സംഘങ്ങളെ അയക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യം നേരിടാൻ സ്വന്തം സൈന്യത്തിനും പോലീസിനും പൂർണ്ണ ശേഷിയുണ്ടെന്ന് ബാലെൻ ഷാ സർക്കാർ വ്യക്തമാക്കി.
2015-ലെ ഭൂകമ്പ സമയത്ത് ഒരേസമയം ഒന്നിലധികം വിദേശ സംഘങ്ങൾ എത്തിയത് ഏകോപനത്തിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച അനുഭവം മുൻനിർത്തി നേപ്പാൾ സൈന്യവും പോലീസും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എന്നാൽ രക്ഷാദൗത്യ സംഘങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നൽകിയ അടിയന്തര ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി രാജ്യം സ്വീകരിക്കുന്നുണ്ട്.
പ്രളയക്കെടുതിയിൽ ഇതുവരെ 472 പേർ മരണപ്പെടുകയും 1,500-ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്ന് കാണാതായവരിൽ 290 ഇന്ത്യക്കാരടക്കം അമേരിക്ക, മലേഷ്യ, യുകെ, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് വിദേശ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. വിദേശികളെ കണ്ടെത്താനും വിവരങ്ങൾ കുടുംബങ്ങളിലേക്ക് എത്തിക്കാനുമായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രത്യേക എമർജൻസി റെസ്‌പോൺസ് ടീമിനെ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.
അതിനിടെ, ഉരുൾപൊട്ടലിനെ തുടർന്ന് നദികൾ തടസ്സപ്പെട്ട് അതിർത്തികളിൽ പുതിയ തടാകങ്ങൾ രൂപപ്പെടുന്നത് വീണ്ടും മിന്നൽപ്രളയത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.








