പൊതു ഇടങ്ങളിലും ആഘോഷ പരിപാടികളിലും സ്ത്രീകൾ പങ്കെടുക്കുന്നതിലും ഇസ്ലാമിക പാരമ്പര്യത്തിന് നിരക്കാത്ത പ്രവണതകൾ കടന്നുകൂടുന്നതിലും കർശന നിയന്ത്രണങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം). വേദികളിലോ തെരുവുകളിലോ അന്യപുരുഷന്മാർക്ക് മുന്നിൽ യുവതികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കരുതെന്നും, ആഘോഷങ്ങൾ പൂർണ്ണമായും മതനിയമങ്ങൾക്ക് വിധേയമായിരിക്കണമെന്നും വ്യക്തമാക്കി സംഘടന മഹല്ല് കമ്മിറ്റികൾക്ക് പ്രത്യേക സർക്കുലർ അയച്ചു.
മതപരമായ ചടങ്ങുകളിൽ അന്യസംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനം കടന്നുവരുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ലെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. ആഘോഷങ്ങളുടെ പേരിൽ മതപരമായ അതിരുകൾ ലംഘിക്കപ്പെടുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പള്ളികൾ, മദ്രസകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികൾ ഇസ്ലാമിക ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശിക മഹല്ല് ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പുതുതലമുറയ്ക്ക് സദാചാരബോധവും ശരിയായ മാതൃകയും പകർന്നുനൽകാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും, സദാചാര മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമേ പൊതുപരിപാടികൾ നടത്താവൂ എന്നും നേതൃത്വം നിർദ്ദേശിച്ചു.









