പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേസിൽ ഡൽഹിയിൽ ദമ്പതികളെ സ്പെഷ്യൽ സെൽ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഒരു അഭിഭാഷകന്റെ അസിസ്റ്റന്റായ സാഹിൽ (25), നോയിഡയിലെ കോൾ സെന്റർ ജീവനക്കാരിയായ സമീറ (21) എന്നിവരാണ് അറസ്റ്റിലായത്. 2022-ൽ പരിചയപ്പെടുകയും 2024-ൽ വിവാഹിതരാവുകയും ചെയ്ത ഈ ദമ്പതികൾ, വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പാക് ഇന്റലിജൻസ് ഓപ്പറേറ്റീവിന് വേണ്ടി ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് സ്പെഷ്യൽ സെൽ ഡിസിപി നാര ചൈതന്യ വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരെ ബന്ധപ്പെട്ട് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുന്നതിനായി ഉപയോഗിക്കാൻ വ്യാജ രേഖകളിലൂടെ ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ച് നൽകലായിരുന്നു ദമ്പതികളുടെ പ്രധാന ചുമതല. 2024-ലും 2025-ലുമായി ദുബായ് വഴി എട്ടോളം ഇന്ത്യൻ സിം കാർഡുകൾ ഇവർ പാകിസ്ഥാനിലേക്ക് കടത്തുകയും, ഇതിനായി പാക് ഹാൻഡ്‌ലർമാരിൽ നിന്ന് 30,000 രൂപ കൈപ്പറ്റുകയും ചെയ്തു. ഈ നമ്പറുകൾ ഉപയോഗിച്ച് പാകിസ്ഥാനിലിരുന്ന് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ആക്ടീവാക്കിയാണ് പാക് ഏജന്റുമാർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടിരുന്നത്. കൂടാതെ, ഇന്ത്യൻ കന്റോൺമെന്റ് ഏരിയകളിൽ നിരീക്ഷണം നടത്തുക, കോർട്ട് മാർഷൽ നേരിട്ടതോ ആർമി ട്രിബ്യൂണലിൽ കേസുള്ളതോ ആയ സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുക, പുതിയ ചാരന്മാരെ റിക്രൂട്ട് ചെയ്യുക എന്നിവയും ഇവരുടെ ചുമതലയായിരുന്നു.
ഡൽഹിയിലെ ആളുകളെ ബന്ധപ്പെടാൻ പാകിസ്ഥാനിൽ നിന്ന് ചില വാട്ട്‌സ്ആപ്പ് നമ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിം കാർഡുകളുടെ ഉറവിടം നിസാമുദ്ദീനിലുള്ള സാഹിലിലേക്ക് എത്തിയത്. നിസാമുദ്ദീനിലെ വീട്ടിൽ നിന്ന് സാഹിലിനെയും തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാര്യ സമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് പാക് ഹാൻഡ്‌ലർമാരുമായി എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴി നടത്തിയ നിർണായക ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ദമ്പതികൾ മറ്റാരെയെങ്കിലും റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.









