ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷിയും പോരാട്ട വീര്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് ജാവലിൻ ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾ വാങ്ങുന്നതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ചർച്ചകൾ നടന്നുവരുന്ന ഒരു പ്രതിരോധ കരാറിലാണ് ഇതോടെ ധാരണയിൽ എത്തിയിരിക്കുന്നത്. 100 എഫ്ജിഎം-148 ജാവലിൻ മിസൈലുകൾ, 25 ഭാരം കുറഞ്ഞ കമാൻഡ് ലോഞ്ച് യൂണിറ്റുകൾ, എക്സ്കാലിബർ കൃത്യതയാർന്ന ആർട്ടിലറി റൗണ്ടുകൾ എന്നിവയാണ് ഈ കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇതിനുപുറമെ ആവശ്യമായ പരിശീലന ഉപാധികളും അറ്റകുറ്റപ്പണിക്കുള്ള സഹായങ്ങളും അമേരിക്ക ഇന്ത്യയ്ക്ക് ലഭ്യമാക്കും.
ഇന്ത്യയ്ക്ക് 45.7 മില്യൺ ഡോളറിന് 100 തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന FGM-148 ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും മറ്റ് ഉപകരണങ്ങളും വിൽക്കുന്നതിനെക്കുറിച്ച് യുഎസ് സർക്കാർ യുഎസ് കോൺഗ്രസിനെ അറിയിച്ചതിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. മെയ് മാസത്തിൽ സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ, ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് യുദ്ധോപകരണങ്ങളുടെ സഹനിർമ്മാണത്തിൽ ഇന്ത്യയുമായി യുഎസ് മുന്നോട്ട് പോകുകയാണെന്ന് യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നാം തലമുറ ടാങ്ക് വിരുദ്ധ മിസൈൽ സംവിധാനങ്ങളിൽ ഒന്നായാണ് ജാവലിൻ അറിയപ്പെടുന്നത്. ‘ഫയർ ആന്റ് ഫോർഗെറ്റ്’ ശേഷിയുള്ള ഈ മിസൈലുകൾ ശത്രു പേടകങ്ങളെ ലക്ഷ്യമാക്കി തൊടുത്തുവിട്ടാൽ സ്വയം വഴികണ്ടെത്തി ആക്രമണം നടത്താൻ ശേഷിയുള്ളവയാണ്. ടാങ്കുകളുടെ ഏറ്റവും പ്രതിരോധം കുറഞ്ഞ മുകൾഭാഗം തകർക്കാൻ ഇന്ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജാവലിൻ മിസൈലുകൾക്ക് സാധിക്കും. ഉയർന്ന മലനിരകളിലും അതിർത്തി പ്രദേശങ്ങളിലും കരസേനയുടെ കാൽനടപ്പടകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.
കിഴക്കൻ ലഡാക്കിലും മറ്റ് അതിർത്തി മേഖലകളിലും ചൈനീസ് സൈന്യത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാകുന്നത്. റഷ്യൻ നിർമ്മിത തദ്ദേശീയ മിസൈൽ സംവിധാനങ്ങൾക്ക് പുറമെ അമേരിക്കൻ ജാവലിൻ കൂടി എത്തുന്നതോടെ ഇന്ത്യയുടെ അതിർത്തി പ്രതിരോധ നിര കൂടുതൽ ദൃഢമാകും. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ ആയുധ ഇടപാട് സഹായിക്കുമെന്ന് അമേരിക്കൻ പ്രതിരോധ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.









