ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസലായ (DSV) ‘ഐ.എൻ.എസ് നിപുൺ’ സേനയുടെ ഭാഗമായി. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിലാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ യുദ്ധക്കപ്പൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ കപ്പൽ, ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ പ്രതിരോധ കപ്പൽ നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ച വലിയ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നിസ്താർ ശ്രേണിയിലുള്ള ഈ കപ്പലിൽ ഏകദേശം 75 ശതമാനത്തോളം ഭാഗങ്ങളും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ആഴക്കടലിലെ മുങ്ങൽ വിദഗ്ദ്ധർക്കുള്ള സഹായം, കടലിനടിയിലെ രക്ഷാപ്രവർത്തനം, സബ്‌മറൈൻ റെസ്ക്യൂ തുടങ്ങിയ സങ്കീർണ്ണമായ ദൗത്യങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് നിപുൺ. 118 മീറ്ററിലധികം നീളവും 8,500 ടണ്ണിലധികം ഭാരവുമുള്ള ഈ കപ്പലിന് കടലിൽ 300 മീറ്റർ വരെ ആഴത്തിൽ സാച്ചുറേഷൻ ഡൈവിംഗ് പിന്തുണ നൽകാൻ കഴിയും. കൂടാതെ ആയിരം മീറ്റർ വരെ ആഴത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന അത്യാധുനിക റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകളും (ROV), 15 ടൺ ശേഷിയുള്ള സബ്‌സീ ക്രെയിനും കൃത്യമായ സ്ഥാനം നിലനിർത്താനുള്ള സ്റ്റേഷൻ കീപ്പിംഗ് സംവിധാനങ്ങളും ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെടുന്ന അന്തർവാഹിനികളിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഡീപ്പ് സബ്‌മർജൻസ് റെസ്ക്യൂ വെസലുകളുടെ (DSRV) പ്രധാന മദർ ഷിപ്പായും ഐ.എൻ.എസ് നിപുൺ പ്രവർത്തിക്കും. ആഴക്കടൽ ഡൈവിംഗുമായി ബന്ധപ്പെട്ട അടിയന്തര വൈദ്യസഹായങ്ങൾ ലഭ്യമാക്കുന്നതിനായി എട്ട് ബെഡുകളുള്ള ആശുപത്രി, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ, ഹൈപ്പർബാറിക് മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഐ.എൻ.എസ് നിസ്താറിന് പിന്നാലെ നിപുൺ കൂടി എത്തിയതോടെ രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ ഒരേസമയം ആഴക്കടൽ രക്ഷാപ്രവർത്തനം നടത്താനുള്ള വൻ ശേഷിയാണ് ഇന്ത്യൻ നാവികസേന കൈവരിച്ചിരിക്കുന്നത്.








