ന്യൂഡൽഹി : പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ കൃത്യമായ ശതമാനം പരസ്യമായി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ നരേന്ദ്ര കുമാർ ഗോസ്വാമി സമർപ്പിച്ച ഹർജി തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഹർജിക്കാരന് നേരിട്ട് പരമോന്നത കോടതിയെ സമീപിക്കാനാകില്ലെന്നും, ആവശ്യമെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഹൈക്കോടതിയെയോ മറ്റ് അധികാര കേന്ദ്രങ്ങളെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പെട്രോൾ പമ്പുകളിലെ ഡിസ്പെൻസിംഗ് നോസിലുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിലും ഇന്ധനത്തിലെ എഥനോൾ അളവ് വ്യക്തമായി രേഖപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിലടങ്ങിയിരിക്കുന്ന ചേരുവകൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. കൂടാതെ, ഇ-20 (E20) ഇന്ധനം പഴയ വാഹനങ്ങളിൽ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അനുയോജ്യത, എഞ്ചിൻ കാര്യക്ഷമത, മൈലേജ് കുറയൽ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്നതിന് സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഹർജിയെ ശക്തമായി എതിർത്തു. സർക്കാരിന്റെ എഥനോൾ മിശ്രിത നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമാണ് സർക്കാർ ഇ-20 പദ്ധതി നടപ്പിലാക്കുന്നത്. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.









