അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് വർഷങ്ങൾ പിന്നിടുമ്പോൾ, വിധി മാറ്റിയെഴുതിയ ഒരു മുൻ സൈനിക മേധാവിയുടെ അതിജീവന കഥയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഫ്ഗാൻ ഭരണകൂടത്തിന്റെ പതനകാലത്ത് സൈന്യത്തിന് നേതൃത്വം നൽകിയ കരസേനാ മേധാവി ഹൈബത്തുള്ള അലിസായി ഇന്ന് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡിസിയിൽ ‘ഊബർ’ (Uber), ‘ലിഫ്റ്റ്’ (Lyft) ഡ്രൈവറായി ഉപജീവനം കണ്ടെത്തുകയാണ്. പ്രതിദിനം 12 മുതൽ 15 മണിക്കൂർ വരെ ടാക്സി ഓടിച്ചാണ് ഈ മുൻ സൈനിക ജനറൽ ഇപ്പോൾ ജീവിക്കുന്നത്.
അമേരിക്കയും നാറ്റോ സഖ്യസേനയും പിന്മാറിയപ്പോൾ അഫ്ഗാൻ സേന രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി സിബിഎസ് (CBS) ചാനലിന് നൽകിയ അഭിമുഖത്തിൽ അലിസായി വെളിപ്പെടുത്തി. താലിബാൻ കാബൂളിലേക്ക് കടക്കും മുൻപ് അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി നാല് ദിവസത്തെ സമയം മാത്രമാണ് കാബൂൾ സംരക്ഷിക്കാനുള്ള പ്രതിരോധ പദ്ധതി തയാറാക്കാൻ തനിക്ക് നൽകിയത്. എന്നാൽ മുൻകൂട്ടി തയാറാക്കിയ ഒരു സുരക്ഷാ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല എന്നത് തന്നെ അമ്പരപ്പിച്ചു. പോരാട്ടം തുടരാൻ സൈന്യം സന്നദ്ധരായിരുന്നെങ്കിലും രാഷ്ട്രത്തലവനായ ഗാനി രാജ്യം വിട്ടോടുകയായിരുന്നു. സാധാരണ സൈനികർ പോരാടാൻ വിസമ്മതിച്ചു എന്ന വാദം തെറ്റാണെന്നും, ലക്ഷത്തോളം വരുന്ന സൈനികർ രാജ്യത്തിനും ലോകത്തിനും വേണ്ടി രക്തസാക്ഷികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക രാഷ്ട്രീയക്കാർ താലിബാനുമായി ഉണ്ടാക്കിയ രഹസ്യ ധാരണകളാണ് കാബൂളിന്റെ തകർച്ചയ്ക്ക് വഴിവെച്ചത്.
2021 ഓഗസ്റ്റ് 25-നാണ് അമേരിക്കൻ സേന അലിസായിയെ കുവൈറ്റ് വഴി യുഎസിലേക്ക് മാറ്റുന്നത്. അമേരിക്കയിൽ അഭയാർത്ഥിയായി എത്തിയെങ്കിലും ഒരു യുദ്ധമേഖലയിൽ നിന്നുമെത്തിയ ആൾ എന്ന നിലയിൽ അവിടെ സുസ്ഥിരമായ ഒരു ജോലി കണ്ടെത്തുന്നത് കഠിനമാണെന്ന് അദ്ദേഹം പറയുന്നു. അതിനേക്കാളേറെ അദ്ദേഹത്തെ വേദനിപ്പിക്കുന്നത് കുടുംബത്തിൽ നിന്നുള്ള വേർപിരിയലാണ്. അലിസായി അമേരിക്കയിൽ കഴിയുമ്പോൾ ഭാര്യയും മൂന്ന് ആൺമക്കളും ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള കുടുംബത്തെ ഇനി എന്ന് നേരിൽ കാണാൻ സാധിക്കുമെന്ന് തനിക്ക് യാതൊരു നിശ്ചയവുമില്ലെന്നും, വീഡിയോകോൾ മാത്രമാണ് ഏക ആശ്രയമെന്നും അദ്ദേഹം സങ്കടത്തോടെ വ്യക്തമാക്കി. അമേരിക്ക വിട്ടുപോകാനുള്ള നിയമതടസ്സങ്ങളും കുടുംബത്തെ കാണുന്നതിന് പ്രതിബന്ധമാകുന്നു. എങ്കിലും രാജ്യത്തിനുവേണ്ടി പോരാടിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും അലിസായി ഓർമ്മിക്കുന്നു.








