ഡയറക്ടർ ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (DGAFMS) 47-ാമത് തലവനായി എയർ മാർഷൽ സന്ദീപ് തരേജ ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ രക്തസാക്ഷികൾക്ക് പ്രണാമാർപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കര, നാവിക, വ്യോമസേനകൾ ഉൾപ്പെടുന്ന മുപ്പടകളുടെയും ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ പരമോന്നത മേധാവിയാണ് ഡിജിഎഎഫ്എംഎസ്. 41 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് (AFMS) നേതൃത്വം നൽകിയ ആദ്യ വനിതയായ വൈസ് അഡ്മിറൽ ആരതി സരിന്റെ പിൻഗാമിയായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ എയർ മാർഷൽ തരേജ, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ (AFMC) നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1986 ഡിസംബറിൽ ആർമി മെഡിക്കൽ കോർപ്സിലൂടെയാണ് അദ്ദേഹം സൈനിക സേവനം ആരംഭിക്കുന്നത്. 1997-ൽ എംഡിയും, 2005-ൽ ഡൽഹി എയിംസിൽ നിന്ന് ഗ്യാസ്‌ട്രോഎന്ററോളജിയിൽ ഡിഎമ്മും നേടി. എയിംസിലെ ഏറ്റവും മികച്ച ഡിഎം വിദ്യാർത്ഥിക്കുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നാഷണൽ ഡിഫൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സൈനിക കോഴ്സുകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്.
ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ കമാൻഡന്റ്, പത്താൻകോട്ട് മിലിട്ടറി ഹോസ്പിറ്റൽ കമാൻഡന്റ്, പൂനെ എഎഫ്എംസി ഡയറക്ടർ, ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് (എയർ) തുടങ്ങി പ്രമുഖ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ലഖ്നൗവിലായിരിക്കെ കന്റോൺമെന്റിലെ പുതിയ കമാൻഡ് ഹോസ്പിറ്റലിനായുള്ള വിശദ പദ്ധതിരേഖ തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പിലും പരിശീലനത്തിലും മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
വിരമിച്ച വൈസ് അഡ്മിറൽ ആരതി സരിന്റെ സേവനങ്ങളെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രശംസിച്ചു. സൈനിക മെഡിക്കൽ മേഖലയിലെ ആധുനികവൽക്കരണം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, അന്താരാഷ്ട്ര സഹകരണം എന്നിവ ഉറപ്പാക്കുന്നതിൽ ആരതി സരിൻ വഹിച്ച പങ്ക് വലുതാണെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ (X) അറിയിച്ചു.










