ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കുമിടയിൽ പ്രതിരോധ മേഖലയിലെ തദ്ദേശീയ ഉത്പാദനത്തിന് വൻ കരുത്തുപകർന്ന് ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഊർജ്ജമുൾക്കൊണ്ട് അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളും നിർമ്മാണ ശേഷിയും രാജ്യത്തേക്ക് എത്തിക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ ആഗോള പ്രതിരോധ ഭീമന്മാരുമായി സുപ്രധാന കരാറുകളിലാണ് ഏർപ്പെടുന്നത്. സൈനിക ചെലവിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ ആഭ്യന്തര പ്രതിരോധ ഉത്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ 1.78 ലക്ഷം കോടി രൂപയെന്ന സർവ്വകാല റെക്കോർഡിലെത്തി നിൽക്കെ, ഇതിന്റെ 24 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് സ്വകാര്യ മേഖലയാണ്.
ഈ തദ്ദേശീയ കുതിപ്പിന്റെ ഭാഗമായി 2026-ൽ അഞ്ച് സുപ്രധാന പ്രതിരോധ പങ്കാളിത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ആഗോള എൻജിൻ നിർമ്മാതാക്കളായ റോൾസ് റോയ്സുമായി കൈകോർത്ത് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എ.എം.സി.എയ്ക്ക് ആവശ്യമായ യുദ്ധവിമാന എൻജിനുകൾ രാജ്യത്ത് തന്നെ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള ധാരണയിലെത്തി. യുഎസ് പ്രതിരോധ ഭീമന്മാരായ ലോക്ക്ഹീഡ് മാർട്ടിൻ, റെയ്തിയോൺ എന്നിവരുടെ സംയുക്ത സംരംഭവുമായി ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്രശസ്തമായ ജാവലിൻ ടാങ്ക് വിരുദ്ധ മിസൈലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാനും നിർമ്മിക്കാനുമുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന് അത്യാധുനിക ഹാമർ സ്മാർട്ട് കൃത്യതാ ബോംബുകൾ നിർമ്മിക്കാൻ 50:50 സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. അദാനി ഡിഫൻസ് ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള വ്യാവസായിക കരാറിലെത്തിയപ്പോൾ, ഡ്രോൺ പ്രതിരോധ രംഗത്ത് നിർണ്ണായകമായ ഗാർഡിയൻ-1 ഇന്റർസെപ്റ്റർ സാങ്കേതികവിദ്യ രാജ്യത്ത് നിർമ്മിക്കാൻ പാരാസ് ഡിഫൻസ് അമേരിക്കൻ കമ്പനിയായ ടാൻഡം ഡിഫൻസുമായി പ്രത്യേക ലൈസൻസ് കരാർ സ്വന്തമാക്കി. ആഗോള പ്രതിരോധ കമ്പനികളുടെ സാങ്കേതികവിദ്യയും ഇന്ത്യൻ വ്യവസായ മേഖലയുടെ ഉത്പാദന മികവും ഒന്നിക്കുന്നതോടെ ആയുധ ഇറക്കുമതി രാജ്യത്തിൽ നിന്ന് വൻകിട പ്രതിരോധ ഉത്പാദക രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ്.








