ദഹനപ്രക്രിയയിലും മലവിസർജ്ജനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളെ നിസാരമായി തള്ളിക്കളയരുതെന്നും മലം ഫ്ലഷ് ചെയ്യുന്നതിന് മുൻപ് അതിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തലവേദനയോ രക്തസമ്മർദ്ദമോ പ്രമേഹമോ ഡോക്ടർമാരോട് തുറന്നുപറയാൻ കാണിക്കുന്ന താല്പര്യം പലപ്പോഴും മലവിസർജ്ജനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ പങ്കുവെക്കുമ്പോൾ ആളുകൾ കാണിക്കാറില്ല. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം, വിട്ടുമാറാത്ത മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ പലരും ലജ്ജ കൊണ്ടോ സാധാരണ പ്രശ്നമാണെന്ന തെറ്റായ ധാരണ കൊണ്ടോ മാസങ്ങളോളം മറച്ചുവെക്കുകയാണ് ചെയ്യുന്നത്.
രക്തസ്രാവം കണ്ടാൽ അത് പൈൽസ് മാത്രമാണെന്ന് സ്വയം ഉറപ്പിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ലക്ഷണങ്ങൾ നിരുപദ്രവകരമായ അവസ്ഥകൾ മൂലമാകാം എങ്കിലും, അർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ തുടക്കവുമാകാം. ഇന്ത്യയിൽ പുരുഷന്മാരിൽ നാലാമതും സ്ത്രീകളിൽ അഞ്ചാമതുമായി ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് വൻകുടലിലെ അർബുദം (കൊളോറെക്ടൽ കാൻസർ).
അകാരണമായ ഭയം വേണ്ടതില്ലെങ്കിലും, പതിവിലും വിപരീതമായി മലത്തിന്റെ നിറത്തിലോ ഘടനയിലോ ഉണ്ടാകുന്ന വ്യത്യാസം, അതിൽ രക്തത്തിന്റെ സാന്നിധ്യം, മലശോധനയിലെ പ്രകടമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ വൈദ്യപരിശോധന തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
വയർ പൂർണ്ണമായി ഒഴിഞ്ഞില്ലെന്ന തോന്നൽ സ്ഥിരമായി അനുഭവപ്പെടുക, വിട്ടുമാറാത്ത ഗ്യാസും വയറുവീർക്കലും, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുക, കഠിനമായ ക്ഷീണം തുടങ്ങിയവയും നിസാരമാക്കാൻ പാടില്ലാത്ത മുന്നറിയിപ്പുകളാണ്.
രോഗലക്ഷണങ്ങൾ അസഹനീയമാകുന്നതുവരെ കാത്തിരിക്കാതെ, ശരീരത്തിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടാൻ മടിക്കരുതെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. സ്വന്തം ആരോഗ്യകാര്യങ്ങൾ തുറന്നുപറയാൻ ലജ്ജ വിചാരിക്കാതെ ലക്ഷണങ്ങൾ ശ്രദ്ധയോടെ കാണുകയാണ് പ്രതിരോധത്തിന്റെ ആദ്യ പടിയെന്ന് അവർ വ്യക്തമാക്കുന്നു.








