അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 നെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്എൽവി എഫ്-17 ദൗത്യത്തിന്റെ ചരിത്ര വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ മികവും നൂതന സാങ്കേതികവിദ്യയും ശേഷിയും തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തമാണിതെന്നും ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പുലർച്ചെ 2.55-നായിരുന്നു 52 മീറ്റർ ഉയരമുള്ള കൂറ്റൻ ജിഎസ്എൽവി എഫ്-17 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ അപ്രമാദിത്യം വീണ്ടെടുക്കുന്ന ഗംഭീര തിരിച്ചുവരവാണ് ഐഎസ്ആർഒ ഇതിലൂടെ നടത്തിയത്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജ് ഉൾപ്പെടുന്ന 420.5 ടൺ ഭാരമുള്ള റോക്കറ്റിന്റെ പത്തൊൻപതാമത്തെ ദൗത്യമായിരുന്നു ഇത്. തുടക്കകാലത്തെ പരാജയങ്ങൾ കാരണം ‘നോട്ടി ബോയ്’ എന്ന് വിളിക്കപ്പെട്ടിരുന്ന ജിഎസ്എൽവി, പിന്നീട് തുടർച്ചയായ വിജയങ്ങളിലൂടെ രാജ്യത്തിന്റെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനങ്ങളിലൊന്നായി മാറിയ ചരിത്രമാണ് ഇന്നത്തെ ദൗത്യത്തിലൂടെ വീണ്ടും ആവർത്തിക്കപ്പെട്ടത്.
2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്ത് വർഷത്തെ ആയുസ്സ് ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്. താഴ്ന്ന ഭ്രമണപഥങ്ങളിലുള്ള സാധാരണ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തെ മുഴുവൻ സമയവും തുടർച്ചയായി നിരീക്ഷിക്കാൻ ഈ അത്യാധുനിക ഉപഗ്രഹത്തിന് സാധിക്കും. ചുഴലിക്കാറ്റ്, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ മുൻകൂട്ടി കൃത്യതയോടെ കണ്ടെത്താനും കാലാവസ്ഥാ പ്രവചനങ്ങൾക്കും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും ഇഒഎസ്-05 രാജ്യത്തിന് വൻ കരുത്തായി മാറും








