മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സ്മാർട്ട് ബോംബായ ‘ഖഗാന്തക്-243’ വ്യോമസേന വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യയുടെ പ്രതിരോധ കരുത്ത് പുതിയ ഉയരങ്ങളിലേക്ക്. 300 കിലോഗ്രാം ഭാരമുള്ള ഈ ഗ്ലൈഡ് ബോംബിന് 140 മുതൽ 180 കിലോമീറ്റർ വരെ അകലെയുള്ള ശത്രുതാവളങ്ങളെ കൃത്യതയോടെ തകർക്കാനുള്ള ശേഷിയുണ്ട്.
സുഖോയ്-30 യുദ്ധവിമാനത്തിൽ നിന്നാണ് ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. മിഗ്-29, മിറാഷ്-2000 വിമാനങ്ങളിൽ നിന്നുമുള്ള പരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ നടക്കും. സാധാരണ ബോംബുകളെപ്പോലെ താഴേക്ക് വീഴുന്നതിന് പകരം, ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ചിറകുകൾ ഉപയോഗിച്ച് വായുവിൽ തെന്നിമാറി ലക്ഷ്യത്തിലേക്ക് കുതിക്കാൻ കഴിയുന്ന ‘സ്റ്റാൻഡ്-ഓഫ്’ വിഭാഗത്തിൽപ്പെടുന്ന ആയുധമാണിത്.
ശത്രുരാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടക്കാതെ തന്നെ സ്വന്തം അതിർത്തിക്കുള്ളിൽ നിന്ന് തൊടുക്കാൻ സാധിക്കും എന്നതാണ് ഇത്തരം സ്റ്റാൻഡ്-ഓഫ് ആയുധങ്ങളുടെ ഏറ്റവും വലിയ സവിശേഷത. കാർഗിൽ യുദ്ധകാലത്ത് വിമാനങ്ങൾ താഴ്ന്നു പറന്നപ്പോൾ നേരിട്ട വെല്ലുവിളികളും ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള സ്‌പൈസ് ബോംബുകൾ ഉപയോഗിച്ച അനുഭവങ്ങളുമാണ് തദ്ദേശീയമായി ഇത്തരം ആയുധങ്ങൾ വേഗത്തിൽ നിർമ്മിക്കാൻ ഇന്ത്യക്ക് പ്രേരണയായത്.
ഇസ്രായേലി സ്‌പൈസ് ബോംബുകളുടെ പരിധി 60 കിലോമീറ്ററും തദ്ദേശീയമായ ഗൗരവ് ബോംബിന്റേത് 100 മുതൽ 150 കിലോമീറ്റർ വരെയുമായിരുന്നു. എന്നാൽ ഖഗാന്തക് എത്തിയതോടെ ആക്രമണ പരിധി 180 കിലോമീറ്റർ വരെയായി ഉയർന്നു. എൻജിൻ ഇല്ലാതെ ഗ്ലൈഡ് ചെയ്തു നീങ്ങുന്നതിനാൽ ഇന്ധനജ്വലനത്തിലൂടെയുള്ള താപം ഉണ്ടാകുന്നില്ലെന്നതും താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കുന്നതും ശത്രുവിന്റെ റഡാറുകൾക്കും ഹീറ്റ് ഡിറ്റക്ടറുകൾക്കും ഇതിനെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു.
വ്യോമസേനയുടെ കരുത്ത് വർദ്ധിച്ചതിനൊപ്പം ഇന്ത്യൻ നാവികസേനയിലേക്ക് ആദ്യത്തെ മൾട്ടിപർപ്പസ് കപ്പലായ ‘ഐഎൻഎസ് സമർത്ഥക്’ കൂടി കമ്മീഷൻ ചെയ്തത് ഇന്ത്യയുടെ സംയുക്ത പ്രതിരോധ രംഗത്തിന് വലിയ ഉണർവാണ് നൽകുന്നത്. സമുദ്ര നിരീക്ഷണത്തിനും ഒപ്പം ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഐഎൻഎസ് സമർത്ഥകിന്റെ 75 ശതമാനത്തിലധികം ഉപകരണങ്ങളും തദ്ദേശീയമായാണ് നിർമ്മിച്ചിട്ടുള്ളത്. പ്രതിരോധ മേഖലയിൽ വിദേശ ആശ്രിതത്വം പരമാവധി കുറച്ചുകൊണ്ട് ഇന്ത്യ നടത്തുന്ന സ്വയംപര്യാപ്തതാ മുന്നേറ്റത്തിന് കരുത്തുപകരുന്നതാണ് ഒരേസമയം നടന്ന ഈ രണ്ട് നേട്ടങ്ങളും.








