സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാകിസ്താൻ അന്താരാഷ്ട്ര വിപണിയിൽ ജങ്ക് ബോണ്ടുകൾ വിറ്റ് മൂന്ന് ബില്യൺ ഡോളർ സമാഹരിച്ച വിവരം ഔദ്യോഗികമായി അറിയിക്കാൻ പോയി സോഷ്യൽ മീഡിയയിൽ വീണ്ടും വൻ നാണക്കേടിലായി പാക് ധനമന്ത്രാലയം. റേറ്റിംഗ് ഏജൻസികളുടെ പുതിയ വിലയിരുത്തലുകൾക്ക് പിന്നാലെ രാജ്യം കൈവരിച്ച വലിയ സാമ്പത്തിക വിജയമായി ഈ നേട്ടത്തെ എക്സിൽ പങ്കുവെച്ചപ്പോഴാണ് മന്ത്രാലയത്തിന് ഗുരുതരമായ അമളി പറ്റിയത്.
എഡിറ്റ് ചെയ്യാത്ത പ്രസ് റിലീസിന്റെ കരട് രൂപം അപ്പാടെ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. “അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ പാടില്ല” എന്ന വിലക്ക് നിർദ്ദേശമടങ്ങിയ ആദ്യ വരി ഉൾപ്പെടെയാണ് ഔദ്യോഗിക ഹാൻഡിൽ വഴി പുറത്തുവിട്ടത്. രേഖകൾ പരിശോധിക്കാതെ അതേപടി ‘കോപ്പി പേസ്റ്റ്’ ചെയ്ത പാക് സർക്കാരിന്റെ ഈ വിവരക്കേടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും ട്രോളുകളുമാണ് നിറയുന്നത്. നേരത്തെ ഏപ്രിലിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാനമായ രീതിയിൽ ‘ഡ്രാഫ്റ്റ് മെസ്സേജ്’ എന്ന് തലക്കെട്ടോടെ പോസ്റ്റ് പങ്കുവെച്ച് നാണംകെട്ടിരുന്നു.
അഞ്ചു വർഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങൾ വഴി 1.75 ബില്യൺ ഡോളറും പത്തു വർഷത്തെ കടപ്പത്രങ്ങൾ വഴി 1.25 ബില്യൺ ഡോളറുമാണ് പാകിസ്താൻ വിപണിയിൽ നിന്ന് സമാഹരിച്ചത്. ആറ് ബില്യൺ ഡോളറോളം മൂല്യമുള്ള ഓർഡറുകൾ ഈ വിൽപനയ്ക്ക് ലഭിച്ചതായും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനും വായ്പാ ബാധ്യതകൾ ക്രമീകരിക്കുന്നതിനും ഇത് ഗുണകരമാകുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഐഎംഎഫ് പദ്ധതിയുടെ പിന്തുണയോടെ പാകിസ്താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആഗോള നിക്ഷേപകർക്ക് വീണ്ടും രാജ്യത്തിൽ വിശ്വാസം വർദ്ധിച്ചതിന്റെ തെളിവാണിതെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും, അവിവേകപരമായ സോഷ്യൽ മീഡിയ പോസ്റ്റ് മൂലം വൻ സാമ്പത്തിക നേട്ടത്തിന്റെ തിളക്കം പാടെ മങ്ങിപ്പോകുന്ന സ്ഥിതിയാണുണ്ടായത്.









