പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നൽകാൻ വിഖ്യാതമായ ബെൽജിയൻ ചോക്ലേറ്റിൽ അതീവ മനോഹരമായി നിർമ്മിച്ച ഇന്ത്യാ ഗേറ്റിന്റെ മാതൃക വിമാനയാത്രയ്ക്കിടെ തകർന്നു. ഇന്ത്യ സന്ദർശനത്തിനെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറാണ് ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഈ രസകരമായ അനുഭവം പങ്കുവെച്ചത്. ലോകപ്രശസ്തമായ ബെൽജിയം ചോക്ലേറ്റിൽ ഇന്ത്യയുടെ പ്രൗഢഗംഭീര സ്മാരകം കൊത്തിയെടുത്തായിരുന്നു സമ്മാനം ഒരുക്കിയത്.
എന്നാൽ യാത്രാമധ്യേ സംഭവിച്ച കുലുക്കത്തിൽ ശില്പം പൊട്ടിപ്പോവുകയായിരുന്നു. ഒരു നൂറ്റാണ്ടോളമായി തലയുയർത്തി നിൽക്കുന്ന യഥാർത്ഥ ഇന്ത്യാ ഗേറ്റിൽ നിന്ന് വ്യത്യസ്തമായി, ഈ ചോക്ലേറ്റ് പതിപ്പിന് ഇന്ത്യയിലേക്കുള്ള വിമാനയാത്ര പോലും അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. ചോക്ലേറ്റ് നയതന്ത്ര ബന്ധങ്ങൾക്ക് ഏറ്റവും മികച്ചതാണെങ്കിലും ഇത്തരം നീണ്ട യാത്രകൾക്ക് അത്ര അനുയോജ്യമല്ലെന്ന് തങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.
സമ്മാനം പൊട്ടിയെങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും, ഇതിന്റെ മറ്റൊരു പകർപ്പ് ബെൽജിയത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ബാർട്ട് ഡി വെവർ വ്യക്തമാക്കി. എങ്ങനെയെങ്കിലും അത് കേടുപാടുകൾ കൂടാതെ പ്രധാനമന്ത്രി മോദിയുടെ കൈകളിൽ എത്തിക്കുകയെന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം ഉറപ്പുനൽകി. വെറുമൊരു പ്രശസ്തമായ സ്മാരകം എന്നതിലുപരി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മുൻനിർത്തിയാണ് സമ്മാനത്തിനായി ഇന്ത്യാ ഗേറ്റ് തിരഞ്ഞെടുത്തതെന്നും ബെൽജിയം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിൽ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് ഫീൽഡ്സിൽ വീരമൃത്യു വരിച്ച ധീരരായ ഇന്ത്യൻ സൈനികരുടെ ഓർമ്മകൾ ഇന്ത്യാ ഗേറ്റിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് മൈലുകൾ താണ്ടി വന്ന് ബെൽജിയൻ മണ്ണിൽ പോരാടിയ ആ ധീരജവാന്മാരുടെ ത്യാഗവും ധീരതയും തങ്ങൾ ഒരിക്കലും മറക്കില്ലെന്നും, ആ ചരിത്രപരമായ ആദരവിന്റെ പ്രതീകമായാണ് ഈ ചോക്ലേറ്റ് ശില്പം വിഭാവനം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തകർന്ന ചോക്ലേറ്റ് ശിൽപത്തിന്റെ ചിത്രം പിന്നീട് ഇന്ത്യയിലെ ബെൽജിയം എംബസി ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.








