തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ചേരിതിരിഞ്ഞ തല്ലും കൈയേറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. സംഭവത്തിൽ രമ്യാ ഹരിദാസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രചാരണം നടത്തിയത് ചോദിക്കാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായതെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. സമാധാനപരമായി സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ ത ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ തന്റെ വസ്ത്രം വലിച്ചുകീറുകയും കൈയ്യിൽ ബലമായി പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എംഎൽഎ വെളിപ്പെടുത്തി.
സമീപത്ത് നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ പ്രാദേശിക ചേരിപോരിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ഒരു വിഭാഗം നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് തനിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തിയത്.
പ്രദേശത്തെ പ്രമുഖ കോൺഗ്രസ് ജനപ്രതിനിധികളും പ്രാദേശിക ഭാരവാഹികളും ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ മുതിർന്ന പാർട്ടി നേതാക്കൾ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് രമ്യാ ഹരിദാസിന്റെ തീരുമാനം. ജനപ്രതിനിധിയായ ദളിത് വനിതാ നേതാവിനെ സ്വന്തം പാർട്ടി പ്രവർത്തകർ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ച സംഭവം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.












