ഹിമാലയൻ മലനിരകളിലെ അതിർത്തി കാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലൈറ്റ് ടാങ്ക് ‘സൊറാവറി’നെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ സന്ദർശനം നടത്തുന്ന ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ആധുനിക പ്രതിരോധ നിർമ്മാണ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ച് മോദി വിശദീകരിച്ചത്.
നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ബെൽജിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതിർത്തി പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സൊറാവർ ടാങ്കിന്റെ പ്രധാന പ്രഹരശേഷി ബെൽജിയൻ കമ്പനിയായ ജോൺ കോക്കറിൽ വികസിപ്പിച്ച 3105 ടററ്റും 105 എംഎം തോക്കും ചേർന്നതാണ്.
വെറും പത്തൊൻപത് മാസം കൊണ്ടാണ് ഇന്ത്യ ഈ ലൈറ്റ് ടാങ്ക് പൂർണ്ണമായും വികസിപ്പിച്ചെടുത്തത്. ചൈനയുടെ ടൈപ്പ് 15 ടാങ്കുകളെക്കാൾ ഭാരക്കുറവുള്ളതും ഏകദേശം 25 ടൺ മാത്രം ഭാരമുള്ളതുമായ സൊറാവർ, ഓക്സിജൻ കുറഞ്ഞ ദുർഘടമായ ഉയർന്ന മലനിരകളിൽ അതിവേഗം മുന്നേറാൻ ശേഷിയുള്ളതാണ്. കുറഞ്ഞ ഭാരം കാരണം സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിൽ അതിർത്തിയിലേക്ക് ഇവയെ അതിവേഗം എയർലിഫ്റ്റ് ചെയ്യാനാകും. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയും 450 കിലോമീറ്റർ ദൂരപരിധിയുമുള്ള ഈ ടാങ്കിൽ 105 എംഎം റൈഫിൾഡ് ഗണ്ണിനൊപ്പം നാഗ് മാർക്ക് 2 ആന്റി-ടാങ്ക് മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്.
‘ലഡാക്കിന്റെ പോരാളി’ എന്നറിയപ്പെടുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഡോഗ്ര ജനറൽ സൊറാവർ സിംഗിന്റെ സ്മരണാർത്ഥമാണ് ഇതിന് സൊറാവർ എന്ന് പേരിട്ടിരിക്കുന്നത്. ലഡാക്കിലെ ന്യോമയിൽ 4200 മീറ്ററിലധികം ഉയരത്തിൽ നടത്തിയ അതികഠിനമായ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സൊറാവർ, 2027-ഓടെ ഏഴ് റെജിമെന്റുകളിലായി ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഭാഗമാകും. ആദ്യഘട്ടത്തിൽ 59 ടാങ്കുകൾക്കാണ് കരസേന ഓർഡർ നൽകിയിരിക്കുന്നത്.








