ബിഷ്കെകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) സിന്ധു നദീജല കരാറിനെക്കുറിച്ച് (IWT) വികാരാധീനനായി സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രോളി ഭാരതീയ ജനതാ പാർട്ടി (ബിജെപി). സോഷ്യൽ മീഡിയയിൽ തരംഗമായ “അങ്കിൾ പാനി പിലാ ദീജിയേ” (അങ്കിൾ കുറച്ച് വെള്ളം തരൂ) എന്ന വൈറൽ ഓഡിയോയും മുൻപ് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങളും കൂട്ടിച്ചേർത്തുള്ള രസകരമായ വീഡിയോ പങ്കുവെച്ചാണ് ബിജെപി പാക് പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. “ദേ പിടിച്ചോ വെള്ളം” (‘Ye lo paani’) എന്ന വാചകവും വിഡിയോയിൽ ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്സിഒ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ, ജലം ഒരു ആഗോള പ്രശ്നമാണെന്നും അത് ആരും ആയുധമാക്കാൻ പാടില്ലെന്നും ഷരീഫ് വാദിച്ചിരുന്നു. ഭാവിതലമുറയുടെ നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സിന്ധു നദീജല കരാർ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും മേഖലയിലെ ജലസ്രോതസ്സുകളുടെ കാര്യത്തിൽ സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഭീകരവാദത്തിനും അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ജലകരാറുകളിൽ കാർക്കശ്യം കാണിച്ചതോടെ പാകിസ്ഥാൻ നേരിടുന്ന കടുത്ത ജലക്ഷാമമാണ് ഉച്ചകോടിയിൽ ഷെഹ്ബാസ് ഷരീഫിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. ഇതിന് പിന്നാലെയാണ്, ഇന്ത്യ മുൻപ് നൽകിയ ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ദൃശ്യങ്ങൾ മുൻനിർത്തി, ഷരീഫിന്റെ യാചനകളെ പരിഹസിച്ചുകൊണ്ട് ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലുകളിൽ നിന്ന് ട്രോൾ വിഡിയോ പ്രചരിച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.








