ഉയർന്ന ശമ്പളവും ആഡംബര ജീവിതവും ഉപേക്ഷിച്ച് മാതൃരാജ്യത്തെ സേവിക്കാനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് 27-കാരനായ ശർദേന്ദു തിവാരി. പ്രമുഖ ആഗോള ഐടി ഭീമനായ ആമസോണിൽ ക്ലൗഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ശർദേന്ദു പ്രതിവർഷം 46 ലക്ഷം രൂപയുടെ വൻ പാക്കേജാണ് വേണ്ടാ എന്ന് വെച്ച് ഇന്ത്യൻ ആർമിയിലേക്ക് ചുവട് വെക്കുന്നത്. ശനിയാഴ്ച ഗയയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ അദ്ദേഹം ഔദ്യോഗികമായി സേനയുടെ ഭാഗമാകും.
ഐടി മേഖലയിലെ സുഖസൗകര്യങ്ങളേക്കാൾ രാജ്യസേവനവും കരസേന വാഗ്ദാനം ചെയ്യുന്ന സാഹസികത നിറഞ്ഞ ജീവിതവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ശർദേന്ദു വ്യക്തമാക്കി. അക്കാദമിയിലെ പരിശീലന കാലയളവിൽ മികച്ച നേതൃപാടവം പ്രകടിപ്പിച്ചതിനെ തുടർന്ന് കേഡറ്റുകളിലെ ഏറ്റവും ഉയർന്ന പദവികളിലൊന്നായ ‘സീനിയർ അണ്ടർ ഓഫീസർ’ (SUO) ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിശീലനത്തിന് പുറമെ ബാസ്‌ക്കറ്റ്‌ബോൾ, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിലും മികവ് പുലർത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
ഉയർന്ന ശമ്പളവും കോർപ്പറേറ്റ് കരിയറും ഉപേക്ഷിച്ച് രാജ്യ സുരക്ഷയ്ക്കായി സൈന്യത്തിലേക്ക് ചേക്കേറാനുള്ള ശർദേന്ദുവിന്റെ തീരുമാനം നിരവധി യുവാക്കൾക്കാണ് പ്രചോദനമാകുന്നത്. ശനിയാഴ്ച ഗയ ഒടിഎയിൽ നടക്കുന്ന ചടങ്ങിൽ പരേഡ് പൂർത്തിയാക്കുന്നതോടെ ശർദേന്ദു തിവാരി ഇന്ത്യൻ ആർമിയിലെ ഓഫീസർ പദവി അലങ്കരിക്കും. കോർപ്പറേറ്റ് ലോകത്തെ പണത്തേക്കാൾ മാതൃരാജ്യത്തിന് നൽകുന്ന സേവനമാണ് വലുതെന്ന് തെളിയിച്ച ഈ യുവാവിനെ സോഷ്യൽ മീഡിയയും ഒന്നടങ്കം പ്രശംസിക്കുകയാണ്.









