ചൈനയിലെ കിഴക്കൻ നഗരമായ ക്വിങ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം. അപകടത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. ലൈബീരിയൻ പതാക വഹിച്ച ‘ഓഷ്യൻ മെലഡി’ എന്ന ചരക്ക് കപ്പലിലാണ് അപകടം നടന്നത്. ബെയ്ഹായ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുടെ അധീനതയിലുള്ള കപ്പൽശാലയിൽ വെച്ചാണ് ഈ വൻ ദുരന്തം സംഭവിച്ചത്.
വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് കപ്പലിൽ തീ പടർന്നുപിടിച്ചത്. കപ്പലിൽ ആകെയുണ്ടായിരുന്ന 42 ആളുകളിൽ 12 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. പൊള്ളലേറ്റ അഞ്ച് പേരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ തീയണക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചെങ്കിലും കപ്പലിനുള്ളിൽ പുക ഉയർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
കാണാതായവർക്കായി അടിയന്തര രക്ഷാപ്രവർത്തനം ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ചൈനീസ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








