ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയ്ക്കായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന് പുറമെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), അതിർത്തി രക്ഷാ സേന, മറ്റ് പാരാമിലിറ്ററി വിഭാഗങ്ങൾ, ഇന്റലിജൻസ് ബ്യൂറോ എന്നിവയിൽ നിന്നായി ഏഴായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന പ്രധാന വേദിയായ ഭാരത് മണ്ഡപത്തിനും വിവിഐപികൾ സഞ്ചരിക്കുന്ന റൂട്ടുകൾക്കും വിദേശ നേതാക്കൾ താമസിക്കുന്ന പ്രധാന ഹോട്ടലുകൾക്കും ചുറ്റും ബഹുമുഖ സുരക്ഷാ വലയമാണ് അധികൃതർ തീർത്തിരിക്കുന്നത്.
നഗരത്തിലെ സുരക്ഷ നിരീക്ഷിക്കുന്നതിനായി 500-ലധികം അത്യാധുനിക സിസിടിവി ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളും ഇതിൽ ഉൾപ്പെടുന്നു. തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് ഈ ക്യാമറ നിരീക്ഷണം ഏകോപിപ്പിക്കുന്നത്. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ചലനങ്ങൾ കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ ഇടപെടാൻ സാധിക്കുന്ന തരത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിദേശ പ്രതിനിധികളുടെയും ലോക നേതാക്കളുടെയും സുഗമമായ യാത്രയ്ക്കായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലധികം പ്രധാന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലും പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകൾ തുറക്കുകയും കൂടുതൽ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെ വരവേൽക്കാൻ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളും കനോട്ട് പ്ലേസ്, ഖാൻ മാർക്കറ്റ് തുടങ്ങിയ വ്യാപാര മേഖലകളും ദീപാലങ്കാരങ്ങളാലും പൂന്തോട്ടങ്ങളാലും മനോഹരമാക്കിയിട്ടുമുണ്ട്.








