ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ നിലവിൽ 190 വാർഹെഡുകൾ ഉണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തിങ്ക് ടാങ്കായ ‘ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്’ (എഫ്‌എഎസ്) റിപ്പോർട്ട്. ഇതിൽ 160 ഓളം വാർഹെഡുകൾ നിലവിൽ പ്രവർത്തനസജ്ജമായ വിക്ഷേപണ സംവിധാനങ്ങൾക്കൊപ്പം ഉപയോഗിക്കാൻ സജ്ജമാക്കിയിട്ടുള്ളവയാണ്. കൂടാതെ നിർമ്മാണത്തിലിരിക്കുന്നതും പുതുതായി വികസിപ്പിച്ചതുമായ മിസൈലുകൾക്കായി പ്രത്യേകമായി 30 പുതിയ വാർഹെഡുകൾ കൂടി ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2026 ന്റെ തുടക്കത്തിൽ ഇന്ത്യ ഏകദേശം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വിവരശേഖരണത്തിന് പരസ്യമായി ലഭ്യമായ ഡാറ്റകൾ, ഉപഗ്രഹ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവ വിശകലനം ചെയ്താണ് അമേരിക്കൻ ഗവേഷകനായ ഹാൻസ് ക്രിസ്റ്റൻസന്റെ നേതൃത്വത്തിൽ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ പക്കൽ നിലവിലുള്ള പ്ലൂട്ടോണിയം ശേഖരം ഉപയോഗിച്ച് 140 മുതൽ 225 വരെ ആണവായുധങ്ങൾ വരെ നിർമ്മിക്കാൻ തത്ത്വത്തിൽ സാധിക്കുമെങ്കിലും, രാജ്യം കൂടുതൽ സുരക്ഷിതമായ രീതിയിലാണ് ഇവ കൈകാര്യം ചെയ്യുന്നത്. പുതിയ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കരയിൽ നിന്നും കടലിൽ നിന്നും ആകാശത്തു നിന്നും ആക്രമണം നടത്താൻ ശേഷിയുള്ള ഇന്ത്യയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ കൂടുതൽ ശക്തമാവുകയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ആണവായുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ എന്നും സ്വീകരിച്ചുപോരുന്ന ‘ആദ്യം ഉപയോഗിക്കില്ല’ (നോ ഫസ്റ്റ് യൂസ്) എന്ന നയത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നു. സ്വയം പ്രതിരോധത്തിനും വിശ്വസനീയമായ പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനും മാത്രമാണ് രാജ്യം ആണവശേഖരം വിപുലീകരിക്കുന്നത്. അയൽരാജ്യങ്ങളുടെ ഭീഷണികൾ നേരിടാൻ കരയിലും കടലിലും അണ്ടർവാട്ടർ മിസൈൽ വിക്ഷേപണ താവളങ്ങൾ വർദ്ധിപ്പിക്കുന്നതോടെ വരുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ആണവശേഖരത്തിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്ന് വിദേശ ഏജൻസികൾ വിലയിരുത്തുന്നു.








