ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരേയൊരു പന്തിൽ എട്ട് റൺസ് നേടിയ അപൂർവ നേട്ടത്തിന് ഉടമയായിട്ടുണ്ട്. 2008-09ൽ ബ്രിസ്‌ബേനിലെ ഗാബയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിലായിരുന്നു ക്രിക്കറ്റിലെ വിചിത്രമായ ഈ സംഭവം. ന്യൂസിലൻഡ് പേസർ ഇയാൻ ഒബ്രിയന്റെ പന്ത് സൈമണ്ട്സ് മിഡ്‌വിക്കറ്റിലേക്ക് ശക്തമായി പുൾ ചെയ്തു. ഫീൽഡർ പന്ത് തടയാൻ ശ്രമിച്ചെങ്കിലും സൈമണ്ട്സും മൈക്കൽ ക്ലാർക്കും ഇതിനകം മൂന്ന് റൺസ് പൂർത്തിയാക്കിയിരുന്നു.
നാലാം റൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബ്രെൻഡൻ മക്കല്ലം പന്ത് സ്വീകരിച്ച് സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാൽ പന്ത് തടയാൻ പിന്നിൽ ആരുമുണ്ടായിരുന്നില്ല. പന്ത് ബൗണ്ടറിയിലെത്തിയതോടെ നാല് റൺസ് ഓടിയെടുത്തതിനൊപ്പം നാല് ഓവർത്രോ റൺസും ലഭിച്ചു. അങ്ങനെ ഒരേയൊരു പന്തിൽ സൈമണ്ട്സിന്റെ അക്കൗണ്ടിൽ എട്ട് റൺസ് എത്തുകയായിരുന്നു. അമ്പയർ റൂഡി കോർട്ട്സൻ എട്ട് വിരലുകൾ ഉയർത്തിയാണ് എട്ട് റൺസ് സൂചിപ്പിച്ചത്.
എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപന്തിൽ എട്ട് റൺസ് നേടുന്ന ആദ്യ താരം സൈമണ്ട്സ് ആയിരുന്നില്ല. 1928-29ൽ മെൽബണിൽ ഇംഗ്ലണ്ടിന്റെ പാറ്റ്സി ഹെൻഡ്രനും നാല് റൺസ് ഓടിയെടുത്ത ശേഷം നാല് ഓവർത്രോ റൺസിലൂടെ എട്ട് റൺസ് നേടിയിരുന്നു. 1980-81ൽ ന്യൂസിലൻഡിന്റെ ജോൺ റൈറ്റും സമാനമായ രീതിയിൽ എട്ട് റൺസ് നേടി. 2004-05ൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും വ്യത്യസ്തമായ രീതിയിൽ എട്ട് റൺസ് നേടിയിരുന്നു. ലാറ മൂന്ന് റൺസ് ഓടിയെടുത്തതിന് പിന്നാലെ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചർ എറിഞ്ഞ പന്ത് ഗ്രൗണ്ടിൽ കിടന്നിരുന്ന ഫീൽഡറുടെ ഹെൽമറ്റിൽ തട്ടുകയായിരുന്നു. ഇതോടെ അഞ്ച് പെനാൽറ്റി റൺസ് ലഭിക്കുകയും ലാറയുടെ സ്കോർ എട്ടാകുകയും ചെയ്തു












