നിറഞ്ഞ പ്രതീക്ഷയോടെ ജോലിക്ക് ഹാജരായ ഒറാക്കിൾ ജീവനക്കാരെ തേടിയെത്തിയത് അപ്രതീക്ഷിതമായ ആഘാതമായിരുന്നു. രാവിലെ ആറുമണിയോടെയാണ് ജീവനക്കാരുടെ ഔദ്യോഗിക ഇമെയിലുകളിലേക്ക് ആ സന്ദേശം എത്തിയത്. നിങ്ങളുടെ തസ്തികയുമായി ബന്ധപ്പെട്ട് ചില വിഷമകരമായ വാർത്തകളാണ് പങ്കുവെക്കാനുള്ളതെന്നും ഇന്നത്തെ ദിവസമാണ് നിങ്ങളുടെ അവസാന ജോലി ദിവസമെന്നുമായിരുന്നു ഇമെയിലിൽ വ്യക്തമാക്കിയിരുന്നത്. വലിയതോതിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചെങ്കിലും, വ്യക്തിഗത കാരണങ്ങളോ മുൻകൂട്ടിയുള്ള സൂചനകളോ നൽകാതെ പെട്ടെന്നുള്ള ഈ നടപടി ജീവനക്കാരെ കടുത്ത നിരാശയിലാഴ്ത്തി.
മെയിൽ ലഭിച്ച ഉടൻ തന്നെ കമ്പനിയുടെ കമ്പ്യൂട്ടറുകൾ, ഇമെയിൽ, വോയിസ്‌മെയിൽ എന്നിവയിലേക്കുള്ള പ്രവേശനവും ജീവനക്കാർക്ക് നഷ്ടമായി. സെവറൻസ് അലവൻസുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി വ്യക്തിഗത ഇമെയിൽ വിലാസങ്ങൾ നൽകാൻ മാത്രമാണ് കമ്പനി നിർദ്ദേശം നൽകിയത്. കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലെയും ഭീമമായ നിക്ഷേപങ്ങളാണ് ഒറാക്കിളിനെ ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർബര നിക്ഷേപങ്ങളുടെ ഭാഗമായി ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം കമ്പനി വൻ തുകയാണ് മൂലധനച്ചെലവായി മാറ്റിവെച്ചത്.
AI ക്ലൗഡ് സേവനങ്ങൾക്കായി വലിയ കരാറുകൾ ഒപ്പിടുന്നുണ്ടെങ്കിലും, ഈ ഡാറ്റാ സെന്ററുകളുടെയും ഇൻഫ്രാസ്ട്രക്ചറുകളുടെയും നിർമ്മാണച്ചെലവ് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനിയുടെ ആഗോള ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടനയുടെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് ഒറാക്കിൾ സെവറൻസ് പാക്കേജുകൾക്കായി മാത്രം ചെലവഴിച്ചിരിക്കുന്നത്. സാങ്കേതിക രംഗത്ത് ഇത്തരം തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ ഒറാക്കിളിൽ മാത്രം ഒതുങ്ങുന്നില്ല. ആപ്പിൾ, ഊബർ, പേപാൽ തുടങ്ങി പ്രമുഖ കമ്പനികളിലെല്ലാം സമാനമായ രീതിയിൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഈ വർഷം ഇതിനോടകം നഷ്ടമായിട്ടുള്ളത്.
എന്നിരുന്നാലും, നിലവിലെ തൊഴിൽ നഷ്ടങ്ങളെല്ലാം പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യർക്ക് പകരം വരുന്നതുകൊണ്ടുമാത്രമാണെന്ന് വിലയിരുത്താനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാങ്കേതിക വിദ്യയിലൂടെയുള്ള യഥാർത്ഥ തൊഴിൽ മാറ്റങ്ങൾക്കൊപ്പം കമ്പനികളുടെ ചിലവ് ചുരുക്കലും വലിയ തോതിലുള്ള പുനഃസംഘടനയുമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. AI സാങ്കേതികവിദ്യ കമ്പനികളെ ചിലവുകൾ കുറയ്ക്കാനും ജോലികൾ പുനഃക്രമീകരിക്കാനും സഹായിക്കുന്നുണ്ടെങ്കിലും, ഹൃസ്വകാല ലാഭം മാത്രം മുന്നിൽക്കണ്ട് ജീവനക്കാരെ ഒഴിവാക്കുന്ന രീതി ദീർഘകാലാടിസ്ഥാനത്തിൽ കമ്പനികളുടെ വളർച്ചയെ ബാധിച്ചേക്കാം. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരെ പുതിയ സാങ്കേതികവിദ്യകൾ പഠിപ്പിക്കാനും നവീകരിക്കാനും തുക നിക്ഷേപിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാകും ഭാവിയിൽ മുന്നേറ്റം സാധ്യമാവുകയെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.










