അഗർത്തലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനത്തിൽ ആകാശത്തുവെച്ച് പുക മുന്നറിയിപ്പ് ഉയർന്നതിനെത്തുടർന്ന് ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന കാർഗോ വിഭാഗത്തിൽ പുകയുണ്ടെന്ന സിഗ്നൽ പൈലറ്റിന് ലഭിച്ചതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം വഴിതിരിച്ചുവിട്ടത്. വിമാനത്തിൽ 103 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ലഖ്‌നൗ വിമാനത്താവള അധികൃതർ വിവരം അറിഞ്ഞ ഉടൻ തന്നെ എമർജൻസി റെസ്പോൺസ് ടീം, അഗ്നിശമന സേന, ആംബുലൻസ് സംവിധാനങ്ങൾ എന്നിവ റൺവേയിൽ തയ്യാറാക്കി നിർത്തിയിരുന്നു. തുടർന്ന് വൈകുന്നേരം 6:29 ന് വിമാനം ലഖ്‌നൗവിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം എൻജിനീയറിംഗ് ടീം വിമാനത്തിൽ വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ സംശയസ്പദമായ രീതിയിൽ പുകയോ തീപിടുത്തമോ കണ്ടെത്താനായില്ലെന്നും സാങ്കേതിക തകരാറ് കാരണം തെറ്റായ മുന്നറിയിപ്പ് ലഭിച്ചതാണെന്നും വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാർക്ക് ഡൽഹിയിലേക്ക് തുടർയാത്ര ചെയ്യുന്നതിനായി ബദൽ വിമാന സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.








