പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് ദൂരത്തേക്ക് വലിച്ചിഴയ്ക്കുകയും തുടർന്ന് വണ്ടി കയറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ. ജനനേശ്വർ മിശ്ര പാർക്കിന് സമീപം നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതിയായ ഷാഹ്നവാസിനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തു.
അനാമിക എന്ന യുവതിയാണ് അതിദാരുണമായ ആക്രമണത്തിനിരയായത്. ഷാഹ്നവാസ് ‘യാഷ് താക്കൂർ’ എന്ന വ്യാജ പേര് പറഞ്ഞാണ് തന്നെ പ്രണയിച്ചതെന്നും യഥാർത്ഥ ഐഡന്റിറ്റി മറച്ചുവെച്ചാണ് പ്രണയബന്ധം തുടർന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച രാവിലെ പാർക്കിന് സമീപമുള്ള ചായക്കടയിൽ വെച്ച് ഷാഹ്നവാസിനെ മറ്റൊരു യുവതിക്കൊപ്പം അനാമിക കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയും കാറിൽ കയറി പോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്.
തർക്കത്തിനിടയിൽ ഷാഹ്നവാസ് കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയും അനാമികയെ ഇടിച്ചിടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ യുവതിയെയും വഹിച്ച് ഇയാൾ അല്പദൂരം മുന്നോട്ട് പോയി. തനിക്ക് മരണഭയമില്ലെന്നും കാർ നിർത്താനും ഉറക്കെ നിലവിളിച്ച് ബോണറ്റിൽ അടിക്കുന്ന അനാമികയെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ബോണറ്റിൽ നിന്ന് താഴേക്ക് റോഡിലേക്ക് വീണ അനാമികയുടെ ശരീരത്തിലൂടെ ഇയാൾ വീണ്ടും കാർ കയറ്റി ഇറക്കാൻ ശ്രമിക്കുകയും തുടർന്ന് വാഹനം നിർത്താതെ ഓടിച്ചു പോകുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനാമികയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അനാമിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലഖ്‌നൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഷാഹ്നവാസിനെ ചോദ്യം ചെയ്തു വരികയാണെന്നും വ്യാജ വിലാസത്തിൽ പ്രണയിച്ചതടക്കമുള്ള ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.








