അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 30,84,892 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ മൂന്നുവർഷത്തിൽ കൂടുതലായതിനാൽ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും. 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്.
വിജിലൻസ് നടത്തിയ പരിശോധനയിൽ വരവിൽക്കവിഞ്ഞ് 135.80 ശതമാനം സ്വത്ത് സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസിൽ, സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷ് വിധി പ്രസ്താവിച്ചത്.
ബോബി കുരുവിള നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി അടക്കമുള്ള പ്രോസിക്യൂഷൻ സാക്ഷികളെയും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്സ് ഉദ്യോഗസ്ഥർ, പ്രതിയുടെ സഹോദരി തുടങ്ങിയ പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. സ്വത്തുവകകൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്ന് കാട്ടി തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണയ്ക്കിടെ മൂന്ന് നക്ഷത്രചിഹ്നം പതിച്ച ഔദ്യോഗിക ബോർഡുവെച്ച സ്വകാര്യ കാറിൽ കോടതിയിൽ എത്തിയത് വിവാദമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി.











