പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ എൻ.ഡി.എ നേതാക്കൾ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഒത്തുചേർന്ന് പ്രാർത്ഥന നടത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നിർവ്വഹിച്ചത്. രാജ്യത്തിന്റെ വികസനത്തിനും പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനുമായി പ്രാർത്ഥിച്ച നേതാക്കൾ തുടർന്ന് ക്ഷേത്ര പരിസരത്ത് ഭക്തർക്ക് പ്രസാദവും മധുരവും വിതരണം ചെയ്തു.
വാരാണസിയിലെ ലളിതാ ഘട്ടിൽ നിന്ന് ഗംഗാതീർത്ഥം ശേഖരിച്ചാണ് നേതാക്കളും പ്രവർത്തകരും കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് എത്തിയത്. ജന്മദിനത്തോടനുബന്ധിച്ച് 76 കിലോ തൂക്കം വരുന്ന പ്രത്യേക ലാഡു പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു. അതോടൊപ്പം ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളെ നേതാക്കൾ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങൾ പൂർത്തിയാകുന്ന വേള കൂടിയായതിനാൽ വൻ ആഘോഷ പരിപാടികളാണ് വാരണാസിയിൽ സംഘടിപ്പിച്ചിട്ടുള്ളത്.
ക്ഷേത്ര ദർശനത്തിന് ശേഷം രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ വെച്ച് കാശിയിൽ നിന്ന് പ്രധാനമന്ത്രിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിലേക്ക് പോകുന്ന ‘സേവാ സങ്കൽപ്’ ബൈക്ക് റാലി നേതാക്കൾ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യവ്യാപകമായി ബി.ജെ.പി നടപ്പിലാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാന്റെ’ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, മരങ്ങൾ നടീൽ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടുക്കും നടക്കുന്നത്.











