പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജിയിൽ എച്ച്.ഐ.വി (HIV) രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ മയക്കുമരുന്ന് ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗവ്യാപനത്തിന് വഴിവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ മുതിർന്നവരിൽ 60-ൽ ഒരാൾക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്.ഐ.വി രോഗബാധയിൽ 16 ഇരട്ടിയുടെ വർദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 2025-ൽ മാത്രം 2,016 പുതിയ കേസുകളാണ് ഫിജിയിൽ റിപ്പോർട്ട് ചെയ്തത്. സാഹചര്യം അത്യന്തം ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ഫിജി ആരോഗ്യ മന്ത്രി ഡോ. ആന്റോണിയോ ലലാബാലാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ 100 ഗർഭിണികളിൽ രണ്ടുപേർ എച്ച്.ഐ.വി ബാധിതരാണെന്ന ഞെട്ടിക്കുന്ന വിവരവും അധികൃതർ പുറത്തുവിട്ടു. 2025-ൽ ജനിച്ച 59 കുട്ടികൾക്ക് അമ്മമാരിൽ നിന്ന് രോഗം പകർന്നിട്ടുണ്ടെന്നും ഇതിൽ 18 കുഞ്ഞുങ്ങൾ ഒരു വയസ്സ് തികയുന്നതിന് മുൻപ് മരണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ലാറ്റിൻ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനുള്ള പ്രധാന പാതയായി ഫിജി മാറിക്കഴിഞ്ഞുവെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. സിറിഞ്ചുകൾ പങ്കുവെച്ച് മയക്കുമരുന്ന് കുത്തിവെക്കുന്ന ശീലവും ഇതോടൊപ്പം വർദ്ധിച്ചുവന്നത് പ്രതിസന്ധി ഇരട്ടിയാക്കി. വരും ദിവസങ്ങളിൽ സൗജന്യ എച്ച്.ഐ.വി പരിശോധന, നിരോധിച്ച സിറിഞ്ച് വിതരണ പദ്ധതികൾ, പ്രതിരോധ മരുന്നുകൾ എന്നിവ വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു.എൻ തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഫിജി ഭരണകൂടം.












