യൂണിഫോം മാറ്റിയതുകൊണ്ട് മാത്രം കാര്യക്ഷമത വർദ്ധിക്കില്ലെന്നും വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ) പുതിയ ഫാഷൻ മേക്കോവറിനെതിരെ പൊതുജനങ്ങൾ രംഗത്ത്. 2026-ലെ പുതിയ യൂണിഫോം പ്രദർശനത്തിനായി ദീപക് ആൻഡ് ഫഹാദ്, ഇസ്മയിൽ ഫരീദ്, മുനീബ് നവാസ്, ദീപക് പെർവാനി, ഫറാസ് മനാൻ, അമിർ അദ്നാൻ തുടങ്ങിയ ഒമ്പത് പ്രമുഖ ഫാഷൻ ഡിസൈനർമാരെയാണ് പി.ഐ.എ. ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ പാകിസ്ഥാന്റെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ആരിഫ് ഹബീബ് കോർപ്പറേഷൻ പി.ഐ.എ.യുടെ ഭൂരിഭാഗം ഓഹരികളും വാങ്ങി സ്വകാര്യവൽക്കരണം നടത്തിയിട്ടും എയർലൈൻസിന്റെ സേവന നിലവാരത്തിൽ മാറ്റമില്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. വിമാനങ്ങളുടെ കാലതാമസവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനവുമായി എത്തിയത്. എയർലൈൻസിന്റെ പ്രവർത്തനരീതിയും എഞ്ചിനീയറിംഗ് സംവിധാനങ്ങളും നന്നാക്കുന്നതിന് പകരം യൂണിഫോമിനായി പണം ധൂർത്തടിക്കുകയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
സർവീസുകൾ സമയബന്ധിതമാക്കാനും മികച്ച യാത്രാനുഭവം ഉറപ്പാക്കാനുമാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്നും വിമർശകർ പറയുന്നു.








