ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഭീകരവാദത്തിലേക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിൽ വൻ കുറവുണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021-ൽ 146 പേർ ഭീകരസംഘടനകളിൽ ചേർന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും ഒരാളായി കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രദേശത്തെ സുരക്ഷാ സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും, സർക്കാർ പദ്ധതികളുടെയും നയങ്ങളുടെയും ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ട് പ്രാദേശിക യുവാക്കൾ ഹിംസാത്മകമായ വഴികൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കശ്മീരിലെ തദ്ദേശീയമായ ഭീകരവാദമെന്ന പാകിസ്ഥാന്റെ വാദങ്ങളെ ഈ കണക്കുകൾ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകടക്കാനുള്ള ശ്രമങ്ങൾ കുറഞ്ഞുവെങ്കിലും, സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങളുടെ ഭാഗമായി 2025-ൽ എട്ട് പാകിസ്ഥാൻ ഭീകരർ ഉൾപ്പെടെ 19 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
2025-ൽ ജമ്മു കശ്മീരിൽ കല്ലേറുമായി ബന്ധപ്പെട്ട ഒറ്റ സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളും പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടിട്ടും, 2025-ൽ ഏകദേശം 23 ദിലക്ഷത്തോളം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സുരക്ഷാ സാഹചര്യം മേഖലയിൽ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കരുത്തുപകർന്നിട്ടുണ്ട്.








