ആലപ്പുഴയിൽ നടന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനയായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ഉയർന്ന പ്രധാന വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും, ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചിട്ടും കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കേന്ദ്രം നെല്ലിന്റെ താങ്ങുവില ഉയർത്തിയപ്പോൾ കേരളം താങ്ങുവില താഴ്ത്തിയെന്നും, കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിട്ടുവെന്നും ചർച്ചയിൽ വിമർശനമുയർന്നു. സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിക്കുകയും അടിസ്ഥാന വിഭാഗങ്ങളെയും സാധാരണക്കാരെയും മറക്കുകയും ചെയ്തതിനാലാണ് ജനം തിരിച്ചടി നൽകിയതെന്നും, ഇനിയെങ്കിലും പഠിക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ആരംഭിച്ച കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന റാലിയുമുണ്ടാകും. വി.എസ്. അച്യുതാനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.








