തിരുവനന്തപുരം: കേരളത്തില്‍ രാജ്യാന്തര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെതിരെ എതിരഭിപ്രായം പ്രകടിപ്പിച്ച ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം എന്നിവരുടെ അഭിപ്രായങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളടങ്ങിയ കുറിപ്പ് അബ്ദുറബ്ബ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചുവെന്ന് ‘മംഗളം’ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയുടെ കുറിപ്പും ചീഫ് സെക്രട്ടറിമാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും പത്രം പുറത്തുവിട്ടു. കേരളത്തില്‍ രാജ്യാന്തര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്നാണ് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ള കുറിപ്പ് വിദ്യാഭ്യാസമന്ത്രി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.
ഈ കുറിപ്പിന്റെ പകര്‍പ്പും ഇതിനെതിരേ ജിജി തോംസണും ഉന്നത വിദ്യാഭ്യാസത്തിന്റെ അധികച്ചുമതല വഹിക്കുന്ന കെ.എം. ഏബ്രഹാമും അഭിപ്രായം രേഖപ്പെടുത്തിയ ഫയലാണ് ഇപ്പോള്‍ പുറത്ത് വന്നത്. മന്ത്രിസഭാ കുറിപ്പ് അംഗീകാരത്തിനായി 2016 ജനുവരി 11ന് എത്തിക്കണമെന്നു വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചിരുന്നു. (ഫയല്‍ നം. 7786/ബി2/14/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.)
മലയാളം സര്‍വകലാശാലയ്ക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്കൃതം, സുറിയാനി, ലത്തീന്‍, അരാമിക് എന്നിവയെ മൃതഭാഷകളായി വിശേഷിപ്പിക്കുന്നു. കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള ധനസഹായം ലഭിക്കുമെന്നു പറഞ്ഞ മന്ത്രി അറബിക് സര്‍വകലാശാലയെ സൗദി അറേബ്യയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയുമായും മദീന സര്‍വകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു. ധനവകുപ്പ് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ലോപമില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്പെഷല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ അറബിക് സര്‍വകലാശാലയ്ക്കുവേണ്ടി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറയുന്നത് ഏതു സമൂഹത്തെ സന്തോഷിപ്പിക്കാനാണെന്നും മന്ത്രി അബ്ദുറബ് ചോദിക്കുന്നു.
അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി അബ്ദുറബ് ചൂണ്ടിക്കാണിക്കുന്നത് ബംഗാളിലെ ആലിയ സര്‍വകലാശാലയെയാണ്. ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ള ഈ സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്, മാനേജ്മെന്റ് അടക്കമുള്ള എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന കാര്യം മന്ത്രി സൗകര്യപൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. മലയാളം, സംസ്കൃത സര്‍വകലാശാലക്കുവേണ്ടി കോടിക്കണക്കിനു രുപ ചെലവഴിക്കുമ്പോള്‍ അറബിക് സര്‍വകലാശാലക്ക് അഞ്ചുവര്‍ഷത്തേക്കു വേണ്ടത് 90 കോടി രൂപയും 35 ശതമാനവും കേന്ദ്രസഹായവും ആയിരിക്കുമെന്നും മന്ത്രി വിശദീകരിക്കുന്നു. വിദേശത്തുനിന്നുകൂടി പണം കിട്ടുമ്പോള്‍ സംസ്ഥാനം വളരെ കുറച്ചു തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. അതേസമയം, അറബിക് സര്‍വകലാശാല തുടങ്ങുന്നതിന് കേന്ദ്രത്തിന്റെ അനുമതി ചോദിക്കുന്നത് എന്തിനാണെന്നുകൂടി മന്ത്രി ആരായുന്നുണ്ട്. കേന്ദ്രാനുമതി വേണമെന്ന് അഡി. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ ഈ അഭിപ്രായം.
അപകടം ക്ഷണിച്ചുവരുത്തരുത്: ജിജി തോംസണ്‍
ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെടാത്ത അറബി ഭാഷയ്ക്കുവേണ്ടി സര്‍വകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നു മന്ത്രിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി. ഒരു വിദേശഭാഷയ്ക്കുവേണ്ടിമാത്രം കേരളത്തില്‍ സര്‍വകലാശാല തുടങ്ങുന്നത് അഭികാമ്യമല്ല. സംസ്കൃതത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി രൂപം നല്കിയ സംസ്കൃത സര്‍വകലാശാല പോലും പൂര്‍ണമായും പരാജയപ്പെട്ടു. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ചൈനീസ് ഉള്‍പ്പെടെ വിവിധ വിദേശഭാഷകള്‍ പഠിപ്പിക്കാനായി ഒരു സര്‍വകലാശാല തുടങ്ങുന്നതാകും അഭികാമ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.
ധ്രുവീകരണത്തിന് വിദ്യാഭ്യാസമേഖലയെ ഉപയോഗിക്കരുത്: കെ.എം. ഏബ്രഹാം
ഭാഷ, മതം, ജാതി, സംസ്കാരം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മന്ത്രിസഭായോഗത്തില്‍ ഹാജരാക്കിയ കുറിപ്പില്‍ രേഖപ്പെടുത്തി.ഈ ലക്ഷ്യം മുന്‍നിര്‍ത്തി അറബിക് സര്‍വകലാശാല തുടങ്ങരുതെന്നും അദ്ദേഹം പറയുന്നു. താനും ചീഫ് സെക്രട്ടറിയും സ്വീകരിച്ച നിലപാടില്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താതെ ഉപരിപ്ലവമായി കാര്യങ്ങള്‍ പറഞ്ഞുപോകുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ താല്പര്യം നോക്കുകയാണെങ്കില്‍ അറബിക് സര്‍വകലാശാലയ്ക്കു പ്രസക്തിയില്ല. താന്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്മേല് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.
അബ്ദുറബ്ബ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍
അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതശീര്‍ഷരായ രണ്ടു ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തിയ അഭിപ്രായം ഖേദകരം. സംസ്ഥാനത്തെ വര്ഗീയവത്കരിക്കുമെന്ന ഇവരുടെ അഭിപ്രായം മുന്‍വിധിയോടെ വിഷയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയുമാണ്. ഈ സര്‍ക്കാര്‍ നടത്തിവരുന്ന തുടര്‍ നടപടിയോടുള്ള കടുത്ത വിവേചനവും അവഗണനയുമാണ് അവര്‍ വ്യക്തമാക്കുന്നത്. ഇത് അവരവര്‍ കൈയാളുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ല.
കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമില്ല. നേരേമറിച്ച് രാഷ്ട്രീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ ധ്രൂവീകരണങ്ങളുമാണു നടക്കാറുളളത്. എന്നാല്‍, വര്‍ഗീയ ധ്രുവീകരണങ്ങള്‍ അപൂര്‍വം ചില ഉന്നത ശീര്‍ഷരുടെ മനസുകളില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്.ലോകത്തെ 23 രാജ്യങ്ങളില്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബിക് ഭാഷ 220 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളില്‍ ഒന്നാണ് അറബി.
ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ ഭാഷയെ ഏതാനും കോളജുകളില്‍മാത്രം ഒതുങ്ങിനില്ക്കുന്ന സുറിയാനി, ലത്തീന്‍, അരാമിക് എന്നീ മൃതഭാഷകളുമായി താരതമ്യപ്പെടുത്തിയത് അത്യന്തം വിചിത്രവും യുക്തിഹീനവുമാണ്. അറബി ഭാഷയോട് മുസ്ലിം സമൂഹത്തിന് വൈകാരികമായ ഐക്യമുണ്ട്. പ്രവാസികള്‍ക്ക് അറബി ഭാഷ പ്രാവീണ്യമില്ലാത്തതുകാരണം നിസാര വേതനംമാത്രമാണ് ലഭിക്കുന്നത്.പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാംതന്നെ സംസ്കൃത ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുസ്ലിംകളും ക്രിസ്ത്യാനികളും സംസ്കൃത ഭാഷ സംസാരിക്കുന്നുണ്ടോ? എങ്കിലും സംസ്കൃത സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ആരും അതില്‍ അസഹിഷ്ണുത പുലര്‍ത്തിയില്ല. സംസ്കൃത സര്‍വകലാശാലയുടെയും പിന്നീട് സ്ഥാപിതമായ മലയാളം സര്‍വകലാശാലയുടെയും ദൈനദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് ലാഭ നഷ്ട കണക്കുകള്‍ നോക്കിയിട്ടാണോ? എന്നിട്ടും ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ലല്ലോ.50 കുട്ടികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. (ധനവകുപ്പിനു ഇക്കാര്യത്തിലും എതിര്‍പ്പില്ലാത്തത് ഏത് സമൂഹത്തെ സന്തോഷിപ്പിക്കാനാണാവോ…?)
ലോകത്തിലെവിടെയും പ്രത്യേകിച്ച് അറബി നാടുകളില്‍പോലും അറബിക്കിനുവേണ്ടി മാത്രം സര്വകലാശാലകളില്ലെന്ന വിചിത്രവാദവും ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ ആലിയ യൂണിവേഴ്സിറ്റിയുണ്ടെന്ന കാര്യം അറിവില്ലായ്മയോ സൗകര്യപൂര്‍വം മറന്നതോ ആകാം. സുരക്ഷതത്വത്തിന്റെ പ്രശ്നമാണ് മറ്റൊന്ന്. തീവ്രാദികളെ സൃഷ്ടിക്കാന്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാന് സ്ഥാപിച്ചിട്ടുള്ള മദ്രസകളെ പോലെയുള്ള സ്ഥാപനമല്ല അന്താരാഷ്ട്ര അറബി സര്‍വകലാശാല കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് മുന്‍വിധിയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്നവര്‍ക്ക് മന്സിലാക്കാന് കഴിയും.
ഒരുതരത്തിലും ഇക്കാര്യം സുരക്ഷയെ ബാധിക്കില്ല. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതുസംബന്ധിച്ച് ഇന്റലിജന്‍സ് സോഴ്സില്‍നിന്ന് ആഭ്യന്തരവകുപ്പിനോടാണ് ആരായേണ്ടിയിരുന്നത്. ധനകാര്യ വകുപ്പിനോടല്ല. സംസ്ഥാനങ്ങള്‍ക്ക് സര്‍വകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ സമ്മതം ആവശ്യമില്ല. അതുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചതുപോലെ മന്ത്രിസഭ മുമ്പാകെ ഈ വിഷയം സമര്‍പ്പിക്കാവുന്നതാണ്.
Discussion about this post