ദലിത് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പടെ പ്രമുഖ നേതാക്കളെ പരിഗണിക്കാതെ മുന്‍ ധനമന്ത്രി പി ചിദംബരത്തെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴിവച്ചു.
മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളായ വിജയ് ദര്‍ദ, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അവിനാഷ് പാണ്ഡെ എന്നിവരെ തഴഞ്ഞാണ് ഹൈകമാന്‍ഡ് ചിദംബരത്തിന് സീറ്റു നല്‍കിയത്. ഇത്തവണ എം.എല്‍.എമാരുടെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
1998 മുതല്‍ രാജ്യസഭാംഗമായിരുന്ന വിജയ് ദര്‍ദയും അവിനാഷ് പാണ്ഡെയും ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കുകയാണ്. വീണ്ടും തന്നെ പരിഗണിക്കണമെന്ന് വിജയ്ദര്‍ദ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതിരുന്നാല്‍ കോണ്‍ഗ്രസ് വിടാനാണ് ദര്‍ദയുടെ ആലോചന. ഇതിന്റെ ഭാഗമായാണ് ദര്‍ദ ബി.ജെ.പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ നാഗ്പൂരിലെ വീട്ടില്‍ ചെന്നുകണ്ടത് എന്നാണ് നിഗമനം. ദര്‍ദ ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം ദലിത് നേതാവെന്ന നിലയില്‍ ഏക സീറ്റില്‍ തന്നെ പരിഗണിക്കുമെന്നാണ് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെ കരുതിയിരുന്നത്.
എന്നാല്‍, യു.പി.എ സര്‍ക്കാറില്‍ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും ഇശ്‌റത് ജഹാന്‍, ഹെഡ്‌ലി വിഷയങ്ങളില്‍ പാര്‍ട്ടിയെ തുണക്കാതെ മൗനംപാലിച്ചത് ഷിണ്ഡെക്ക് പ്രതികൂലമായി. രാഹുല്‍ ഗാന്ധിയിലായിരുന്നു മുകുള്‍ വസ്‌നികിന്റെ പ്രതീക്ഷ. എം.പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ രക്ഷക്കത്തെുമെന്ന് അവിനാഷ് പാണ്ഡെയും കരുതി. എന്നാല്‍, രാജ്യസഭയില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയറ്റ്‌ലിയെ നേരിടാന്‍ ചിദംബരവും ജയറാം രമേശും വേണമെന്ന നിലപാടാണ് ഹൈകമാന്‍ഡ് കൈക്കൊണ്ടത്. ശക്തമായ ആരോപണങ്ങള്‍ നേരിടുന്ന ചിദംബരത്തെ മഹാരാഷ്ട്രയില്‍ നിന്ന് എംപിയായി രാജ്യസഭയിലെത്തിക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിനും താല്‍പര്യമില്ല. ഹൈക്കമാന്‍ഡ് തീരുമാനം മാറ്റിയില്ലെങ്കില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ വഴിവെച്ചേക്കും. എന്നാല്‍ ഷിന്‍ഡെയെ പോലുള്ള നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം ആരംഭിച്ചിട്ടുണ്ട്.
Discussion about this post