കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എം.കെ. ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്.
മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈക്കോടതിയിലെത്തിയത്.
സി.ബി.ഐ നിലപാടറിയാന്‍ ഹര്‍ജി ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യം തന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നുമാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹര്‍ജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍ കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സിക്കിം സര്‍ക്കാര്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുള്ളതാണെന്നാണ് വാദം. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത്. കേരള സര്‍ക്കാറിന് ഹര്‍ജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. കേസുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ദാമോദരന്‍ വാദിച്ചു.
സി.ബി.ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്.
Discussion about this post