തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം ഇടത് മുന്നണി സര്‍ക്കാരിന് തലവേദനയാകുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരാണ് ജേക്കബ് തോമസിന്റെ സ്ഥാനം ഒഴിയല്‍ ആവശ്യത്തിന് പിന്നിലെന്നാണ് നിഗമനം. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്നാണ് ഒരു ആരോപണം. ജേക്കബ് തോമസിനെ പോലുള്ള ആദര്‍ശധീരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നാണ് വിമര്‍ശനം.
രാഷ്ട്രീയ സമര്‍ദ്ദമാണ് നടപടിക്ക് പിന്നില്‍ എന്നാണ് രണ്ടാമത്തെ ആരോപണം. പ്രതിപക്ഷവും ഭരണപക്ഷവും ഇക്കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കുന്നുവെന്നവിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ വ്യത്യാസമില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ അവസ്ഥ ഇതാണെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. ഇതിനിടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജേക്കബ് തോമസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓരോ ദിവസവും ഓരോ ഭൂമിയും ആകാശവും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലത്തെ സത്യം ഇന്നത്തേത് ആകണമെന്നില്ല, മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു-അദ്ദേഹം പറഞ്ഞു.
ഇത് സര്‍ക്കാരിനെതിരെയുള്ള ഒളിയമ്പാണ് എന്നാണ് വിലയിരുത്തല്‍.
പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണവും അതേ തുടര്‍ന്നുള്ള ചിലരുടെ ഇടപെടലുമാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ക്ക് ഇടയാക്കിയതെന്ന വിമര്‍ശനവും സര്‍ക്കാരിനതിരെ ഉയര്‍ന്നിട്ടുണ്ട്.
ജേക്കബ് തോമസിനെതിരെ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണവും റിപ്പോര്‍ട്ടും കഴിഞ്ഞ
മാര്‍ച്ചില്‍ തന്നെ വന്നതാണ്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇടത് മുന്നണി ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടറായി ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം ഈ റിപ്പോര്‍ട്ട് വീണ്ടും സജീവമായി ഉയര്‍ന്ന് വന്നതിന് പിന്നില്‍ ഇടതുമുന്നണിയിലെ ജന്നെ ചിലരുടെ ഇടപെടലാണ് എന്ന ആരോപണമാണ് ഉയരുന്നത്.
കെ ബാബു, കെ.എം മാണി എന്നി മുന്‍മന്ത്രിമാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ ഉള്‍പ്പടെ ചര്‍ച്ച നടന്നത്. തത്തക്കെതിരെ വന്ന ആരോപണത്തിന് ആര് മറുപടി നല്‍കുമെന്ന ചോദ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
Discussion about this post