കൊച്ചി: വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന് പര്യാപ്തമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം) ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവയെ മാത്രം ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങള്‍ അനുവദനീയമല്ലെന്നിരിക്കെ സാര്‍വത്രിക പദ്ധതി എന്ന സമര്‍ഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും ഇത്. ക്ഷേമ പെന്‍ഷനുകളും സബ്സിഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത. പദ്ധതി നടപ്പാക്കുന്നതു ബാങ്കുകള്‍ മുഖേനയാകയാല്‍ പണം അനര്‍ഹമായവരിലേക്കു ചോര്‍ന്നുപോകില്ലെന്ന നേട്ടവുമുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. വാര്‍ധക്യകാല പെന്ഷന്, വിധവ പെന്ഷന് തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചു വിവിധ സബ്സിഡികള്‍, മറ്റു സൗജന്യങ്ങള്‍ എന്നിവയ്ക്കായി ചെലവിട്ട തുക മൂന്നര ലക്ഷം കോടി രൂപയായിരുന്നു. അതായത്, ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ അഞ്ചു ശതമാനത്തോളം. അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ ഇത്രയും തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും പദ്ധതി വലിയ നേട്ടമാകും; പ്രത്യേകിച്ചും ക്ഷേമ ബോര്‍ഡുകളുടെ ആധിക്യമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്. ഉല്പന്ന, സേവന നികുതി (ജിഎസ്ടി) യുടെ കാര്യത്തില്‍ സംഭവിച്ചതുപോലുള്ള എതിര്പ്പുകളുണ്ടാകുകയുമില്ല.
തൊഴില്‍ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു കറന്‍സി നിയന്ത്രണം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പ്രായശ്ചിത്തമെന്ന നിലയില്‍ ബജറ്റില്‍ പല പ്രഖ്യാപനങ്ങളുമുണ്ടായേക്കാമെന്നും വരുമാന പദ്ധതിയും അക്കൂട്ടത്തില്‍ ഉള്പ്പെട്ടുകൂടെന്നില്ലെന്നുമാണ് അഞ്ചാം ധനകാര്യ കമ്മിഷന് ചെയര്‍മാനായിരുന്ന ഡോ. ബി.എ. പ്രകാശിന്റെ അഭിപ്രായം. ബജറ്റില്‍ പ്രഖ്യാപിക്കുന്ന അത്തരം സാമ്പത്തിക നടപടികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വരുമാന പദ്ധതി ഏതു നിലയ്ക്കും സ്വാഗതാര്‍ഹമാണെന്ന അഭിപ്രായമാണു സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. മേരി ജോര്‍ജിന്റേത്. ‘സ്വാവലംബന്‍’ പദ്ധതിയും മറ്റും പല ആനുകൂല്യങ്ങള്‍ ഒരു കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രഖ്യാപിക്കപ്പെട്ടത്. പല ആനുകൂല്യങ്ങളുടെയും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും അനഭിലഷണീയമായ സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണ്. അടിസ്ഥാന വരുമാന പദ്ധതി യാഥാര്‍ഥ്യമാകുമെങ്കില്‍ അത് അത്യന്തം ജനകീയമെന്നതിനുപരി വിപ്ളവകരമായ സാമ്പത്തിക നടപടിയുമായിരിക്കുമെന്നു ഡോ. മേരി ജോര്‍ജ് പറഞ്ഞു. അതേസമയം, ഉല്പാദനക്ഷമമല്ലാത്ത രീതിയില്‍ പണം ചെലവിടുന്നതാകരുതു പദ്ധതി. തൊഴിലുറപ്പു പദ്ധതിപോലുള്ള ഏതെങ്കിലും പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ടു പണം നല്‍കുകയാണ് അഭികാമ്യമെന്നും അവര്‍ പറഞ്ഞു.
Discussion about this post