കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ അയിത്താചാരത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ പിന്നാക്ക വിഭാഗക്കാര്‍ നടത്തിയ സമരത്തിന് ഫലം കണ്ടു. സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തു. ജെ.ആര്‍.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
തിരുവായുധം എഴുന്നള്ളത്തില്‍ ദളിത് വിഭാഗക്കാരുടെ വീടുകള്‍ മാത്രം ഒഴിവാക്കി വിവേചനം കാണിച്ചെന്ന പരാതിയില്‍ പൗരാവകാശ സംരക്ഷണ നിയമപ്രകാരമാണു കേസ്. ഇതു ലംഘിക്കാന്‍ ക്ഷേത്രം ഭരണസമിതി നീക്കം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറിനും, ഉത്തരവ് ലംഘിച്ചെന്നു പരാതിപ്പെട്ട് എട്ടിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. പാമ്പാടി ആലിന്‍കീഴിലെ തീയ സമുദായ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് ആചാരസ്വാതന്ത്ര്യമില്ലെന്നാരോപിച്ച് എന്‍.ഡി.എ. ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആര്‍.എസ്)നേതൃത്വത്തില്‍ പിന്നാക്ക സമുദായക്കാര്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ബി.ജെ.പി.യുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു സമരം. കുമ്മനം രാജശേഖരനടക്കമുള്ള ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും രംഗത്തെത്തിയതോടെ സി.പി.എമ്മുമായുള്ള തര്‍ക്കം രൂക്ഷമായി. ക്ഷേത്രത്തിലെ അയിത്താചരണം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് രണ്ടു വര്‍ഷം മുമ്പ് കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന പി. ബാലകിരണ്‍ ക്ഷേത്രാധികാരികള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇതോടെ അയിത്താചാരത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തി.
അതേസമയം ക്ഷേത്രാചാരങ്ങളില്‍ പൊതുവെ ഇടപെടാത്ത സി.പി.എം ക്ഷേത്രത്തിലെത്തിയത് വലിയ ചര്‍ച്ചയ്ക്കും വഴിവച്ചു. വര്‍ഷംതോറും നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നള്ളിപ്പ് സന്ദര്‍ശനം നടത്തുമ്പോഴും ദളിത് വിഭാഗക്കാരുടെ വീടുകള്‍ ഒഴിവാക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ തീയ സമുദായത്തില്‍പ്പെട്ടവരുടെ ക്ഷേത്രമാണിതെന്നും മുന്‍പ് സുപ്രീം കോടതിയിലടക്കം കേസ് നടന്നതിനെത്തുടര്‍ന്ന് ക്ഷേത്ര ഊരാളന്മാരും വിശ്വാസികളും ചേര്‍ന്നുള്ള കമ്മിറ്റിയാണ് ഇവിടെ ഭരണം നടത്തുന്നതെന്നും സി.പി.എം. വാദിക്കുന്നു. 1970നു മുന്‍പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്ര പരിസരത്തുനിന്ന് കുറച്ചകലെയായിരുന്നു ഭഗവതിയെ ദര്‍ശിക്കാനുള്ള സ്ഥലം നിര്‍ണയിച്ചിരുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അടിമപ്പണം എന്ന പേരിലാണ് നേര്‍ച്ച നടത്തിയിരുന്നത്. പില്‍ക്കാലത്ത് അതിനു മാറ്റം വന്നെന്നും എല്ലാവര്‍ക്കും ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുന്നു. യാതൊരുവിധ അയിത്തവും ക്ഷേത്രത്തില്‍ നടക്കുന്നില്ലെന്നും സമുദായ ക്ഷേത്രങ്ങളില്‍ നടത്തുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അയിത്തമോ തൊട്ടുകൂടായ്മയോ ഉണ്ടെങ്കില്‍ അതിനെതിരായി സി.പി.എം പ്രതികരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. എഴുന്നള്ളിപ്പിന്റെ ഭാഗമായി ഏതെല്ലാം വീടുകളില്‍ പോകണമെന്നത് ക്ഷേത്ര വിശ്വാസികളുടെ ജനറല്‍ ബോഡി യോഗമാണ് തീരുമാനിക്കേണ്ടത്. വീടുകളില്‍ പോകണമെന്നുള്ളവര്‍ ക്ഷേത്രകമ്മിറ്റിക്ക് അപേക്ഷ കൊടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തില്‍ ജാതികാര്‍ഡ് വിതരണം ചെയ്തുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരേ വീണ്ടും ആരോപണമുയര്‍ന്നു. തര്‍ക്കം കൊഴുക്കുന്നതിനിടെ ഭരണസമിതിക്കെതിരെയുള്ള കേസെടുക്കല്‍ പ്രതിരോധിക്കാമെന്ന ചര്‍ച്ചയിലാണു സി.പി.എം.
Discussion about this post