ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ഛത്രപതി ശിവാജി മഹരാജിന്റെ ചിത്രം അടിച്ച് തകർത്ത് ഇടത് സംഘടനാ വിദ്യാർത്ഥികൾ. വീർ ശിവാജി ജയന്തി ദിനമായ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തി.
സ്റ്റുഡന്റ് ആക്ടിവിറ്റി സെന്ററിൽ സ്ഥാപിച്ച ചിത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുട്ടിന്റെ മറപറ്റി ക്യാമ്പസിൽ എത്തിയ അക്രമികൾ ചിത്രം അടിച്ച് തകർക്കുകയായിരുന്നു. സ്റ്റുഡന്റ് ആക്ടിവിറ്റി സെന്ററിലെ മറ്റ് വസ്തുക്കളും ഇവർ അടിച്ചു തകർത്തു. ശബ്ദം കേട്ട് വിദ്യാർത്ഥികൾ വന്ന് നോക്കിയപ്പോഴാണ് തകർന്ന നിലയിൽ ചിത്രം കണ്ടത്. 100 ഫ്‌ളവേഴ്‌സ് ഗ്രൂപ്പിലും എസ്എഫ്‌ഐയിലും പെട്ടവർ ഒരുമിച്ച് എത്തിയാണ് ചിത്രം തകർത്തത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
വീർ ശിവാജി ജയന്തി ദിനത്തിൽ ഛത്രപതി ശിവാജി മഹാരാജിനെ രാജ്യവിരുദ്ധ ശക്തികൾ അവഹേളിച്ചുവെന്ന് എബിവിപി ജെഎൻയു സെക്രട്ടറി ഉമേഷ് ചന്ദ്ര അജ്‌മേര പറഞ്ഞു. ശിവാജി മഹാരാജിനോടുള്ള ആദര സൂചകമായാണ് ചിത്രം സ്ഥാപിച്ചത്. എന്നാൽ ജെഎൻയവിലെ ചിലർക്ക് ഇത് ദഹിക്കില്ല. എസ്എഫ്‌ഐയും 100 ഫ്‌ളവേഴ്‌സ് ഗ്രൂപ്പുമാണ് ഇതിന് പിന്നിൽ.
അനധികൃതമായാണ് രാത്രിയിൽ അക്രമികൾ ക്യാമ്പസിലേക്ക് കടന്നത്. ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ എന്ന പേരിൽ നിരവധി പേർ ക്യാമ്പസിലേക്ക് കയറുന്നുണ്ട്. ഇവർക്കൊന്നും തിരിച്ചറിയൽ രേഖപോലും ഉണ്ടാകാറില്ലെന്നും അജ്‌മേര വ്യക്തമാക്കി.
സർവ്വകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഇവരുടെ ശ്രമം. ഇതിന് അനുവദിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ക്യാമ്പസിനകത്തേക്ക് ആളുകളെ കയറ്റരുതെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post