തൃശൂർ: ഹവാല ഇടപാട് നടത്തിയതിന് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് നടപടി.
ഹവാല ചാനലുകൾ വഴി കമ്പനി ദുബായിലേക്ക് വൻ തോതിൽ കളളപ്പണ ഇടപാട് നടത്തിയിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ജോയ് ആലുക്കാസിന്റെ വിവിധ സ്ഥാപനങ്ങളിൽ ഏജൻസി പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
തൃശൂർ ശോഭാ സിറ്റിയിലെ വീട് ഉൾപ്പെടെ 81.54 കോടി രൂപ വരുന്ന 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയവയിൽപെടും. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 91.22 ലക്ഷം രൂപ, 5.58 കോടി രൂപ വരുന്ന മൂന്ന് ഫ്ക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ തുടങ്ങിയവയും കണ്ടുകെട്ടിയവയിൽ പെടും.
ജോയ് ആലുക്കാസിന്റെ സമ്പൂർണ ഉടമസ്ഥതയിലുളള ദുബായ് ആസ്ഥാനമായുളള ജോയ്് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലേക്ക് ആണ് പണം മാറ്റിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഇടപാടുകളെ സാധൂകരിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകളും ഇ മെയിലുകളും കണ്ടെത്തിയിരുന്നു. കമ്പനി സജീവമായി ഹവാല ഇടപാടുകൾ നടത്തിയിരുന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് ഏജൻസി നടപടി സ്വീകരിച്ചത്.
Discussion about this post