ന്യൂഡൽഹി; ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിത്തന്ന പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ചു. ഒഡീഷയിൽ നടന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാർട്ടർ കാണാതെ പുറത്തായ ടീം ഒൻപതാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജി.
തനിക്ക് പടിയിറങ്ങാൻ സമയമായെന്ന് മാത്രമായിരുന്നു ഗ്രഹാം റീഡിന്റെ പ്രതികരണം. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് ആണ് അദ്ദേഹം രാജി നൽകിയത്. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ചരിത്രപരമായ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ടീമിന് ആശംസകൾ നേരുന്നതായും ഗ്രഹാം റീഡ് പറഞ്ഞു.
റീഡിനൊപ്പം അദ്ദേഹത്തിന്റെ സപ്പോർട്ടിംഗ് സ്റ്റാഫും രാജി നൽകിയിട്ടുണ്ട്. അനലിറ്റിക്കൽ പരിശീലകനായിരുന്ന ഗ്രെഗ് ക്ലാർക്ക്, സയന്റിഫിക് അഡൈ്വസർ മിച്ചൽ ഡേവിഡ് പെംപേർട്ടൺ, തുടങ്ങിയവരും രാജി നൽകിയതായാണ് വിവരം.
2021-22 ലെ അ്ന്താരാഷ്ട്ര ഹോക്കി പ്രോ ലീഗ് സീസണിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്ത് എത്തിച്ച പരിശീലകനാണ് ഗ്രഹാം റീഡ്. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ നേടിയ വെളളി മെഡലിന് പിന്നിലും ഗ്രഹാം റീഡിന്റെ പരിശീലന മികവായിരുന്നു. 2019 ഏപ്രിലിലാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡ് എത്തുന്നത്.
ന്യൂസിലൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ ടീം ലോകകപ്പിൽ ക്വാർട്ടറിലെത്താതെ പുറത്തായത്. 16 ടീമുകൾ മത്സരിച്ച ലോകകപ്പിൽ അർജന്റീനയ്‌ക്കൊപ്പം ഒൻപതാം സ്ഥാനത്താണ് ഇന്ത്യ ഫിനീഷ് ചെയ്തത്.
Discussion about this post