ഗാസിയൻടെപ്പ്: ഭൂചലനം നാശം വിതച്ച തുർക്കിയിലെത്തിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ഉൾപ്പെടെയുളളവർ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഭൂചലനം ഏറെ
നാശം വിതച്ച ഗാസിയാൻടെപ്പ് മേഖലയിൽ തന്നെയാണ് ഇന്ത്യൻ സംഘവും രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടത്.
നിലംപതിച്ച കൂറ്റൻ ബഹുനില കെട്ടിടങ്ങൾക്കിടയിൽ എൻഡിആർഎഫ് സംഘം തിരച്ചിൽ നടത്തുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. സ്ലാബുകളും കോൺക്രീറ്റുകളും യന്ത്രങ്ങൾ ഉപയോഗിച്ച് മുറിച്ചുനീക്കിയാണ് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനുളള ആധുനീക ഉപകരണങ്ങൾ സഹിതമാണ് എൻഡിആർഎഫ് സംഘം തുർക്കിയിൽ എത്തിയത്.
നൂറിലധികം വരുന്ന എൻഡിആർഎഫ് സംഘമാണ് വാഹനങ്ങളും ഉപകരണങ്ങളും ഡോഗ് സ്‌ക്വാഡും അടക്കമുളള സംവിധാനങ്ങളുമാായി തുർക്കിയിൽ എത്തിയത്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ മണം തിരിച്ചറിഞ്ഞ് കണ്ടെത്താൻ വിദഗ്ധരായ ഡോഗ് സ്‌ക്വാഡിന്റെ സാന്നിദ്ധ്യം രക്ഷാപ്രവർത്തനത്തിൽ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താനുളള ഉപകരണം, ലൈഫ് ഡിറ്റക്ടറുകൾ, എയർ ലിഫ്റ്റിങ് ബാഗുകൾ തുടങ്ങിയവയും ഇന്ത്യൻ സംഘം കരുതിയിട്ടുണ്ട്.
ഇതിന് പുറമേ മെഡിക്കൽ സംഘവും തുർക്കിയിൽ എത്തിയിട്ടുണ്ട്. 30 കിടക്കകൾ അടക്കം താൽക്കാലികമായി പെട്ടന്ന് സജ്ജീകരിക്കാവുന്ന ആശുപത്രി സൗകര്യം ഉൾപ്പെടെയാണ് ഇന്ത്യ വ്യോമസേനയുടെ വിമാനങ്ങൾ കയറ്റി അയച്ചത്. എക്‌സ്‌റേ എടുക്കാനുളള മെഷീൻ മുതൽ വെന്റിലേറ്ററുകളും താൽക്കാലിക ഓപ്പറേഷൻ തിയറ്ററും വരെ ഇതിൽ ഉണ്ട്.
ഇതിന് പുറമെ മൂന്ന് ട്രക്ക് എമർജൻസി യൂസ് മെഡിസിനുകളും സിറിഞ്ചുകളും ഉൾപ്പെടെയുളളവ സിറിയയിലേക്കും അയച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണസംഖ്യ പതിനായിരത്തോട് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post