ഇസ്ലാമാബാദ്: വിദേശ സന്ദർശനത്തിനിടെ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പോലീസ്. ഇമ്രാന്റെ ലാഹോറിലെ സമാൻ പാർക്ക് വസതിയിൽ പോലീസ് എത്തിയെങ്കിലും ഇതുവരെ അറസ്റ്റിന് കഴിഞ്ഞിട്ടില്ല. വസതിക്ക് മുൻപിൽ പോലീസിനെ പ്രതിരോധിക്കാൻ ഇമ്രാന്റെ അനുയായികളും തടിച്ചുകൂടിയിട്ടുണ്ട്.
ലാഹോർ പോലീസുമായി ചേർന്ന്് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുളള ശ്രമങ്ങൾ നടത്തുന്നതായി ഇസ്ലാമാബാദ് പോലീസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിൽ നിന്ന് രക്ഷപെടാനാണ് ഇമ്രാന്റെ ശ്രമമെന്നും പോലീസ് മേധാവി ഇമ്രാൻ ഖാന്റെ മുറിയിലെത്തി പരിശോധന നടത്തിയെങ്കിലും അവിടെ കണ്ടില്ലെന്നും ഇസ്ലാബാദ് പോലീസ് പറഞ്ഞു.
ഇമ്രാനെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്നാണ് പോലീസിന്റെ നിലപാട്. കോടതി ഉത്തരവ് നടപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇമ്രാൻ ഖാൻ ഒപ്പം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് ഐജി നസീർ ട്വിറ്ററിലൂടെ പ്രതികരിച്ചു. അറസ്റ്റ് ചെയ്താൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാക്കൾ ഭീഷണി മുഴക്കിയിരിക്കുന്നത്.
അറബ് രാജ്യങ്ങൾ ഉൾപ്പെടെ സന്ദർശിച്ചപ്പോൾ ലഭിച്ച വിലപിടിപ്പുളള ഉപഹാരങ്ങൾ സർക്കാരിന്റെ ദേശീയനിധി കലവറയായ തോഷാഖാനയിൽ നിന്ന് ഡിസ്‌കൗണ്ട് വിലയ്ക്ക് വാങ്ങി പുറത്ത് വലിയ വിലയ്ക്ക് വിറ്റുവെന്നാണ് കേസ്. കേസ് പരിഗണിക്കവേ ഇമ്രാൻ ഖാൻ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് സെഷൻസ് കോടതി ജഡ്ജി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ് നീക്കവുമായി പോലീസ് എത്തിയത്.
Discussion about this post