ന്യൂഡൽഹി: ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്ക് പൂർണവിശ്വാസമുണ്ടെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെയും നാഗാലാൻഡിലെയും മേഘാലയയിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപിയുടെ കാര്യകർത്താക്കൾക്കും പ്രവർത്തകർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിലെ പ്രവർത്തനം എളുപ്പമായ ഒന്നല്ലെന്നും അതുകൊണ്ടു തന്നെ ഇവർക്ക് പ്രത്യേകം നന്ദി പറയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ ശവക്കുഴി തോണ്ടുമെന്ന പ്രഖ്യാപനങ്ങൾക്കിടയിലും താമര വിരിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടായിട്ടും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പല വില്ലേജുകളിലും വൈദ്യുതി ഇല്ല. ഈ മേഖലകളിൽ വൈദ്യുതി എത്തിക്കുന്നത് പ്രയാസകരമാണെന്ന് മുൻപ് ഭരിച്ച സർക്കാരുകൾക്ക് അറിയാം. അതുകൊണ്ടു തന്നെ അവർ ജനങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടച്ചു.
കോൺഗ്രസ് എന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ചെറു സംസ്ഥാനങ്ങളെയും അവഗണിക്കുകയായിരുന്നു. അവരുടെ ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെക്കുറിച്ച് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് പലരും ശ്രമിച്ചത്. പക്ഷെ ഗോവയും ഇന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഈ പ്രൊപ്പഗൻഡ പൊളിച്ചെഴുതിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.










Discussion about this post