ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. നിയന്ത്രണങ്ങളില്ലാതെ റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണമെന്ന് പോലീസിനോട് നിർദ്ദേശിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ കോംപൗണ്ടിനകത്ത് വെച്ച് ആർഎസ്എസ് റൂട്ട് മാർച്ച് നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പടുവിച്ചത്.
റൂട്ട് മാർച്ച് നടത്താൻ താത്പര്യമുള്ള മൂന്ന് തീയതികൾ സംഘടന നേരത്തെ അറിയിക്കണമെന്നും പോലീസ് അതിൽ ഒരു തീയതി തിരഞ്ഞെടുക്കാനും നിർദ്ദേശമുണ്ട്. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ അനുമതി തേടിയെങ്കിലും ഹൈക്കോടതി അത് നിരസിച്ചു.
2022 നവംബർ 6 ന് തമിഴ്നാട്ടിലെ 44 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ സിംഗിൾ ജഡ്ജി ആർഎസ്എസിന് അനുമതി നൽകിയിരുന്നു. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെ കോംപൗണ്ടിനകത്തോ അല്ലെങ്കിൽ സ്‌റ്റേഡിയത്തിനുള്ളിലോ വെച്ച് റൂട്ട് മാർച്ച് നടത്തണമെന്നായിരുന്നു നിബന്ധന.
എന്നാൽ ജമ്മു കശ്മീർ, കേരളം, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലുടനീളം പൊതുവഴിയിലൂടെയാണ് റൂട്ട് മാർച്ച് നടത്തുന്നത്. അതിനാൽ ഹൈക്കോടതി വിധി സ്വീകാര്യമല്ലെന്നാണ് ആർഎസ്എസ് പറഞ്ഞത്. തുടർന്നാണ് കോടതി വിധിക്കെതിരെ സംഘടന അപ്പീൽ നൽകിയത്.
Discussion about this post